എയര്‍ടെല്‍ വക മുട്ടൻ പണി; യാതൊരു മുന്നറിയിപ്പുമില്ലാതെ ചില റീചാര്‍ജ് പ്ലാനുകള്‍ പിൻവലിച്ചു, നിരക്ക് കൂട്ടി..!

 


ഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി കൊണ്ട് നിരക്കുകള്‍ വർധിപ്പിച്ച്‌ എയർടെല്‍.


ഔദ്യോഗികമായി വലിയ നിരക്ക് വർധന പ്രഖ്യാപിക്കാതെയാണ് എയർടെല്‍ പ്ലാനുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ജനപ്രിയമായ കുറഞ്ഞ നിരക്കിലുള്ള ചില പ്ലാനുകള്‍ പിൻവലിക്കുകയും ചില പദ്ധതികളുടെ കാലാവധി കുറയ്ക്കുകയും ചെയ്‌തതോടെ ദിവസേന മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പ്രതിമാസ ചിലവ് കുത്തനെ ഉയരും.


എയർടെല്‍ താങ്ക്സ് ആപ്പിലും മറ്റ് പേയ്‌മെന്റ് അപ്പുകളിലും ഇതുവരെ ലഭിച്ചിരുന്ന ചില ജനപ്രിയ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പദ്ധതികളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ ദിവസേന ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുടെ പേരില്‍ എയർടെലില്‍ തന്നെ തുടർന്നവർക്ക് ആയിരിക്കും ഇത് തിരിച്ചടിയാവുക.


നേരത്തെ 28 ദിവസത്തേക്ക് ദിവസേന 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത വിളി സൗകര്യവും നല്‍കിയിരുന്ന 299 രൂപയുടെ റീചാർജ് പ്ലാൻ ഇപ്പോള്‍ പിൻവലിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. നിരവധി ഉപയോക്താക്കള്‍ ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട കുറഞ്ഞ നിരക്കിലുള്ള പദ്ധതിയായിരുന്നു ഇത്. 299 രൂപയുടെ പദ്ധതി ലഭ്യമല്ലാതായതോടെ 28 ദിവസത്തെ കാലാവധിയുള്ള ദിവസേന ഡാറ്റ ലഭിക്കുന്ന പരിധിയില്ലാത്ത സേവനത്തിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി 349 രൂപയുടെ പദ്ധതി മാറി.


കൂടാതെ 799 രൂപയുടെ പ്ലാനും ഇനി ഇല്ല. 84 ദിവസത്തെ കാലാവധിയോടെ ദിവസേന ഡാറ്റ ലഭിച്ചിരുന്ന 799 രൂപയുടെ പ്ലാനും എയർടെല്‍ പിൻവലിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. ഇടത്തരം കാലാവധിയുള്ള റീചാർജ് ഉപയോഗിച്ചിരുന്ന ഉപയോക്താക്കളെയാണ് ഈ മാറ്റം കൂടുതല്‍ ബാധിക്കുക. ചില പ്രദേശങ്ങളില്‍ 579 രൂപ, 619 രൂപ തുടങ്ങിയ ഇടത്തരം നിരക്കിലുള്ള പ്ലാനുകളിലും മാറ്റങ്ങള്‍ വരുത്തുകയോ അവ ലഭ്യമല്ലാതാക്കുകയോ ചെയ്‌തിട്ടുണ്ട്.


പൂർണമായും പിൻവലിക്കാത്ത ചില പ്ലാനുകളുടെ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ 56 ദിവസത്തെ കാലാവധിയോടെ ദിവസേന ഡാറ്റ ലഭിച്ചിരുന്ന 579 രൂപയുടെ പ്ലാൻ ഇപ്പോള്‍ 619 രൂപയായി ഉയർത്തിയതായി റിപ്പോർട്ടില്‍ പറയുന്നു. 84 ദിവസത്തേക്ക് ദിവസേന ഡാറ്റ ലഭിച്ചിരുന്ന 859 രൂപയുടെ പ്ലാൻ 899 രൂപയായും ഉയർത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ നിരക്ക് വർധനയ്ക്കൊപ്പം അധികമായി ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ കുറയ്ക്കുകയോ ആകെ ലഭിക്കുന്ന ഡാറ്റയില്‍ മാറ്റം വരുത്തുകയോ ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.


പ്ലാനുകളുടെ നിരക്ക് നേരിട്ട് വർധിപ്പിക്കാതെ തന്നെ കുറഞ്ഞ നിരക്കിലുള്ളവ പിൻവലിക്കുകയും കാലാവധി കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ മൊബൈല്‍ സേവനത്തിനുള്ള ആകെ ചെലവ് വർധിക്കാൻ സാധ്യതയുണ്ട്. ദിവസേന ഡാറ്റ ഉപയോഗിക്കുന്നവർക്ക് തുടർച്ചയായി സേവനം നിലനിർത്താൻ മുമ്പത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകാം.


ജിയോയും വിഐയും നിരക്ക് ഉയർത്തുമോ?

ഈ ഒരു ചോദ്യം തന്നെയാണ് ഇപ്പോള്‍ എല്ലാവരുടെയും മനസില്‍ ഉയരുന്നത്. മൊബൈല്‍ സേവന മേഖലയിലെ പ്രധാന കമ്പനികള്‍ സാധാരണയായി നിരക്കുകളില്‍ പരസ്‌പരം സ്വാധീനം ചെലുത്താറുണ്ട്. ഒരു പ്രധാന കമ്പനി നിരക്കുകളിലോ പദ്ധതികളുടെ ഘടനയിലോ വലിയ മാറ്റം വരുത്തിയാല്‍ മറ്റ് കമ്പനികളും സമാനമായ മാറ്റങ്ങള്‍ വരുത്താൻ സാധ്യതയുണ്ട്. ഇതോടെ മറ്റ് കമ്പനികളും എയർടെലിന്റെ പാത പിന്തുടരുമോ എന്ന് കണ്ടറിയണം.

Post a Comment

Thanks

Previous Post Next Post