മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ ജില്ലയിൽ വന്നത് 1,65,348 അപേക്ഷകൾ. തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെയുള്ള കണക്കാണിത്. തിരുത്തൽ വരുത്താനായി 747, വാർഡ് മാറ്റത്തിനായി 10398, ഒഴിവാക്കാനുള്ളവ 35, ആക്ഷേപമുള്ളവ 8004 എന്നിങ്ങനെയും അപേക്ഷകൾ കിട്ടി.
പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ നൽകുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് ഏഴാണ്. കമ്മിഷന്റെ sec.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. 01.01.2025-ന് 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം.
പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇആർഒക്ക് ലഭ്യമാക്കണം. ഫോം അഞ്ചിലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകാം. വിവിധ ജില്ലകളിൽനിന്നായി 12,41,134 അപേക്ഷകളാണ് സംസ്ഥാനത്താകെ കിട്ടിയത്.
വാർഡ് പുനർവിഭജനത്തെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്.
നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനഃക്രമീകരിച്ചതിൽ പിശകുകൊണ്ട് വാർഡോ, പോളിങ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മിഷൻ നിർദേശം നൽകി.
إرسال تعليق
Thanks