കോഴിക്കോട് | താമരശേരിയില്‍ വിദ്യാര്‍ഥിയോട് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ് ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഓമശേരി - താമരശേരി - കൊടുവള്ളി റൂട്ടില്‍ ഓടുന്ന അസാറോ എന്ന ബസിലെ കണ്ടക്ടറുടെ മര്‍ദനം. കണ്‍സഷന്‍ കാര്‍ഡ് ഉണ്ടായിട്ടും വിദ്യാര്‍ഥിയില്‍ നിന്ന് ഫുള്‍ ടിക്കറ്റ് വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടാവുകയും കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു.
സംഭവത്തില്‍ ഇടപെട്ട ഓട്ടോറിക്ഷ തൊഴിലാളികള്‍ കുട്ടിയെ വീണ്ടും ബസില്‍ കയറ്റി. ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അനശ്വര്‍ സുനിലിനാണ് മര്‍ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ തടഞ്ഞു വെച്ചു. വിദ്യാര്‍ഥി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുടുംബം നല്‍കിയ പരാതിയില്‍ താമരശേരി പോലീസ് ഡ്രൈവർ നിഹാലിനെതിരെ കേസെടുത്തു.
Post a Comment
Thanks