വേങ്ങര : കടലുണ്ടിപ്പുഴയ്ക്ക് കുറുകെ വേങ്ങര ബാക്കിക്കയത്തുള്ള റെഗുലേറ്ററിന്റെ ഷട്ടർ ഉയർത്താനുള്ള നീക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും കുടിവെള്ള കമ്മിറ്റിക്കാരും നാട്ടുകാരും ചേർന്ന് തടഞ്ഞു.
പോലീസ് സംരക്ഷണത്തിൽ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ പി.പി. ഷൈലിമോൻ, എ.ഇ.മാരായ യു.വി. ഷാജി, ഉണ്ണികൃഷ്ണൻ എന്നിവർ വെള്ളം തുറന്നുവിടാനെത്തിയപ്പോഴാണ് തടഞ്ഞത്.
തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി, ചെറുമുക്ക്, കുണ്ടൂർ, മേര്യോ കാപ്പ് തുടങ്ങിയ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് വെള്ളം ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ബാക്കിക്കയം ഷട്ടർ 20 സെന്റീമീറ്റർ ഉയർത്താൻ തീരുമാനിച്ചതും പോലീസ് സംരക്ഷണത്തിൽ തീരുമാനം നടപ്പാക്കാനായെത്തിയതും.
എന്നാൽ വേങ്ങര, കണ്ണമംഗലം, പറപ്പൂർ, ഊരകം, ഒതുക്കുങ്ങൽ, എടരിക്കോട്, പെരുമണ്ണ ക്ലാരി, തെന്നല, ഒഴൂർ ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്നത് ബാക്കിക്കയത്തുനിന്നാണന്നും ജലനിരപ്പ് 4.60 മീറ്റർ ഉയർത്തി നിർത്തേണ്ടസ്ഥാനത്ത് 3.80 മീറ്റർ ഉയരത്തിൽമാത്രമാണ് നിർത്തുന്നതെന്നും ജനപ്രതിനിധികൾ പറഞ്ഞു.
അതിൽനിന്ന് 20 സെന്റീമീറ്റർ ഷട്ടറുയർത്തി വെള്ളം തുറന്നുവിട്ടാൽ പുഴയിലെ ജലനിരപ്പ് താഴ്ന്ന് കല്ലക്കയത്തുനിന്ന് വെള്ളം ശേഖരിക്കുന്ന കണ്ണമംഗലം സമഗ്രകുടിവെള്ള പദ്ധതി, വേങ്ങര, ഊരകം, പറപ്പൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ജലനിധി പദ്ധതി, ഒതുക്കുങ്ങൽ കുടിവെള്ളപദ്ധതി എന്നിവയ്ക്ക് ലഭ്യമാവാതെ വരുമെന്നും ജനപ്രതിനിധികൾ പറഞ്ഞു.
വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ഹസീന ഫസൽ, യൂസുഫ് കൊടിയേങ്ങൽ, ഫസലുദ്ദീൻ തയ്യിൽ, കടമ്പോട്ട് മൂസഹാജി, വി. സലീമ, ഷംസു പുതുമ, കെ. അബ്ദുൽ ഗഫൂർ, യു.എം. ഹംസ, വാർഡംഗങ്ങളായ യൂസുഫലി വലിയോറ, കുറുക്കൻ മുഹമ്മദ്, ഇ.കെ. സൈദു ബിൻ, എം. ആസ്യ മുഹമ്മദ്, എ.കെ. നഫീസ എടരിക്കോട് മുൻ പ്രസിഡന്റ് ജലീൽ മണമ്മൽ, എൻ.ടി. ഷരീഫ്, പൊതുവാത്ത് മുസ്തഫ, വടേരി കരീം ഹാജി എന്നിവർ നേതൃത്വംനൽകി. ബുധനാഴ്ച സംയുക്തയോഗം വിളിക്കാൻ തീരുമാനിച്ചു പിരിഞ്ഞു.
Post a Comment
Thanks