എടവണ്ണയിൽ സഹോദരനും സഹോദരിക്കും നേരെ സദാചാര ആക്രമണം. എടവണ്ണ ഓതായി സ്വദേശിനി ഷിംല, സഹോദരൻ ഷിംഷാദ് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തു.
വണ്ടൂർ കോ-ഓപ്പറേറ്റിവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഷിംല. സഹോദരൻ ഷിംഷാദ് പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻ്റിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. തുടർന്ന് ഷിംഷാദും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ കുറച്ച് ആളുകൾ ചേർന്ന് ഷിംഷാദിനെ മർദ്ദിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ മർദ്ദിച്ചെന്ന് ഷിംല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ അവശ്യപ്പെട്ടതോടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ. പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചെന്ന ആരോപണവുമുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം മുതൽ എടവണ്ണ ടൗണിൽ സാദാചാര പോലീസ് ചമഞ്ഞ് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിലുള്ള ഫ്ലക്സ് യുദ്ധം പോലീസ് ഇടപെട്ട് തീർപ്പാക്കിയിരുന്നു.
Post a Comment
Thanks