സുവർണ്ണകാലമെന്ന് വിളിക്കാവുന്ന വിധം ഏറ്റവും മികച്ച രീതിയിൽ മുന്നേറുകയാണിപ്പോൾ ഇന്ത്യൻ ഫുട്ബോൾ. ഏഷ്യൻ ഗെയിംസ് മുന്നിൽ കണ്ട് പരീശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ച് മുന്നേറുന്ന ഇന്ത്യയ്ക്ക് തിരിച്ചടി എന്ന രീതിയിൽ വാർത്തകൾ പുറത്ത് വരികയാണിപ്പോൾ. സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ കാരണം തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസിൽ കളിക്കാനുള്ള അവസരം ലഭിച്ചേക്കില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. കായിക മന്ത്രാലയം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നത് പ്രകാരം, ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നായാൽ മാത്രമേ വിവിധ ഇനങ്ങളിലുള്ള ടീമുകളെ ഗെയിംസിന് അയക്കേണ്ടതുള്ളൂ.
ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിലവിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. വനിതാ ടീം പത്താം സ്ഥാനത്തും. തൽഫലമായി പുരുഷ ടീമിന് മാത്രമല്ല, വനിതാ ടീമിനും ഇത്തവണ ഏഷ്യൻ ഗെയിംസിൽ കളിക്കാനാകില്ല. അതേസമയം ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് കായിക മന്ത്രാലയത്തിന് അപ്പീൽ നൽകും. ഈ വർഷം സെപ്റ്റംബറിൽ ചൈനയിലെ ഹാങ്‌ഷുവിലാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്. തുടർച്ചയായി രണ്ട് ട്രോഫികൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം ഈ വർഷം മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യം ഇന്റർകോണ്ടിനെന്റൽ കപ്പും പിന്നെ സാഫ് ചാമ്പ്യൻഷിപ്പും ഇന്ത്യ നേടിയിരുന്നു.
Post a Comment
Thanks