മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ



തിരൂരങ്ങാടി: വിദേശപാഴ്സൽ വഴി സംസ്ഥാനത്തേക്കുള്ള സ്വർണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു കണ്ടെത്തൽ. സ്വർണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആർഐ അറസ്റ്റ് ചെയ്തു. കൊച്ചിൻ ഫോറിൻ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ സ്വർണക്കടത്തിന്റെ സൂത്രധാരൻ ഷിഹാബിൽ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറിച്ച് ഡിആർഐക്ക് വിവരം ലഭിക്കുന്നത്.


ഫോറിൻ പോസ്റ്റോഫിസിലെത്തുന്ന പാഴ്സലുകൾ ക്ലിയറൻസ് നൽകുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്ത് നിന്നയയ്ക്കുന്ന സ്വർണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങൾ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ സുരക്ഷിതമായി ക്ലിയറൻസ് നൽകി അയയ്ക്കേണ്ട ഉത്തരവാദിത്തമായിരുന്നു അഷുതോഷിന്. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്റെ തെളിവുകളും ഡിആർഐ ശേഖരിച്ചു. നേരത്തെയും സമാനമായ രീതിയിൽ പാഴ്സൽ വഴി സ്വർണം കടത്തിയതായും ഡിആർഐക്കു സംശയമുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നു. ഇത് കണ്ടെത്താൻ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥനെയുൾപ്പെടെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.


അഷുതോഷിന്റെ സഹായത്തോടെ ദുബായിയിൽനിന്ന് വിദേശപാഴ്സൽ വഴി മൂന്നരക്കോടി രൂപയുടെ സ്വർണമാണ് കടത്തിയത്. കോഴിക്കോട് കാരന്തൂരിലും മുന്നിയൂർ മുട്ടിച്ചിറ പോസ്റ്റോഫിസിലും സ്വർണം അടങ്ങിയ പാഴ്സൽ കൈപ്പറ്റാനെത്തിയ സ്ത്രീയടക്കം ആറു പേരെ ഈ മാസം ഒൻപതിന് ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. മുന്നിയൂർ ആലിൻ ചുവട് സ്വദേശിനി അസിയ, വെളിമുക്ക് സ്വദേശി യാസിർ, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീൽ, അബ്ദു എന്നിവരാണ് അറസ്റ്റിലായവർ.


തേപ്പുപെട്ടിയും അടുക്കളയിലേക്കാവശ്യമായ

ഉപകരണങ്ങളുമാണ് പാഴ്സലിലുണ്ടായിരുന്നത്.

ഇതിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ദുബായിയിൽനിന്ന് കൊച്ചിയിലെ ഫോറിൻ പോസ്റ്റോഫിസിലെത്തിയ പാഴ്സൽ ഇവിടെനിന്ന് ക്ലിയറൻസ് നൽകിയശേഷമാണ് കോഴിക്കോട്ടേക്ക് അയച്ചതെന്നും കണ്ടെത്തി. ഫുഡ് ഐറ്റംസ് ആണെന്നാണ് മുന്നിയൂരിൽ പാർസൽ വാങ്ങാൻ എത്തിയവർ പറഞ്ഞിരുന്നത്. ആദ്യം യാസിറും പിന്നീട് അസിയായും ആണ് പാർസൽ വാങ്ങാൻ എത്തിയിരുന്നത്. എന്നാൽ മുൻകൂട്ടി വിവരം ലഭിച്ചിരുന്ന ഡി ആർ ഐ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചു ഇവിടെ ഉണ്ടായിരുന്നു. പാർസൽ കൈപ്പറ്റിയ ശേഷം ഇരുവരെയും കസ്റ്റഡിയിൽ എടുത്തു കൊണ്ട് 'പോകുകയായിരുന്നു.

Post a Comment

Thanks

Previous Post Next Post