പരപ്പനങ്ങാടി: പരപ്പനങ്ങാടി അരീക്കോട് റോഡിൽ മുറിക്കൽ ഭാഗത്ത് റോഡ് തകർന്നതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ദുരിതത്തിനും അപകടസാധ്യതയ്ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി മാപ്സ് പരാതി നൽകി.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടും ടാറിങ് ഇളകിയും റോഡ് തകർന്ന നിലയിലായതിനാൽ വാഹനയാത്ര ദുഷ്കരമായിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മഴ പെയ്യുന്നതോടെ തകർന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കുഴികൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതായും ഇത് അപകടസാധ്യത കൂടുതൽ വർധിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡിൽ അടിയന്തരമായി സ്ഥലപരിശോധന നടത്തി തകർന്ന ഭാഗങ്ങൾ ശാസ്ത്രീയമായി പുനഃസ്ഥാപിക്കണമെന്നും, റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ, നിയാസ് അഞ്ചപ്പുര,അഷറഫ് മനരിക്കൽ എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന പ്രശ്നത്തിൽ കാലതാമസം കൂടാതെ നടപടി സ്വീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും മാപ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫോട്ടോ : പരപ്പനങ്ങാടി അരീക്കോട് റോഡിൽ കുഴികൾ രൂപപ്പെട്ട നിലയിൽ

Post a Comment
Thanks