പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടായാൽ കർശനമായ നടപടി സ്വീകരിക്കും. അഴിമതി പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റവന്യൂ വിജിലൻസ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം.
നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി വരും ദിവസങ്ങളിൽ പ്രത്യേക ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കും.
തോട്ടം ഭൂമിയുമായും മറ്റും ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്നും, അർഹരായവർക്ക് പട്ടയം വേഗത്തിലും യാതൊരുവിധ ഉപാധികളുമില്ലാതെയും നൽകാൻ ശ്രമിക്കുമെന്നും മന്ത്രി.
സംസ്ഥാനത്ത് മഴക്കാല ദുരിതങ്ങൾ ഫലപ്രദമായി തരണം ചെയ്യുന്നതിനായി ദുരന്തനിവാരണ സമിതിയുടെ സംസ്ഥാനതല യോഗം ചേർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി 14 ജില്ലകളുടെയും ഏകോപന ചുമതല വിവിധ മന്ത്രിമാർക്ക് പ്രത്യേകമായി വിഭജിച്ചു നൽകിയിട്ടുണ്ട്.
വിവാദമായ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി നിലവിൽ ചർച്ചകൾ നടന്നുവരികയാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്, സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങൾ കൃത്യമായി പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കും മന്ത്രി മറുപടി നൽകി. ജില്ലയിൽ പ്ലസ് വൺ സീറ്റുകൾക്ക് യാതൊരുവിധ ക്ഷാമവുമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഉപരിപഠനത്തിന് അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ പൂർത്തിയാക്കുമെന്നും മന്ത്രി.
Post a Comment
Thanks