യുഎസ്-ഇറാൻ യുദ്ധം നീണ്ടാൽ കോടിക്കണക്കിന് പേർ പട്ടിണിയിലേക്ക് ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് യുഎൻ


യുഎസ്-ഇറാൻ യുദ്ധം ആഗോള ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാകാനുള്ള സാധ്യത വർധിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ വിശകലന റിപ്പോർട്ടിലാണ് യുദ്ധം മൂലമുണ്ടാകുന്ന എണ്ണവില വർധനയും വ്യാപാര തടസങ്ങളും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്ന് വ്യക്തമാക്കുന്നത്.


ജൂൺ അവസാനത്തോടെ എണ്ണവില ബാരലിന് 100 ഡോളർ എന്ന നിലയിൽ തുടരുകയാണെങ്കിൽ 4.5 കോടി ആളുകൾ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന മാർച്ചിലെ മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമാകുകയാണെന്ന് ഡബ്ല്യുഎഫ്പി ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യവിലയിൽ ആഗോളതലത്തിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ വിലക്കയറ്റത്തിന്റെ ആഘാതം ഇതിനകം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


ഇന്ധനവില വർധന, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, വരുമാന നഷ്ടം, വ്യാപാര തടസങ്ങൾ എന്നിവ ചേർന്നാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. നിലവിലുള്ള ദാരിദ്ര്യവും മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും കൂടിച്ചേരുമ്പോൾ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉപജീവനവും അതിവേഗം തകരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോള എണ്ണവിപണിയെ കനത്ത സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണമായി അടച്ചതോടെ എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടതാണ് വിപണിയിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണം. അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.


ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം അഫ്ഗാനിസ്ഥാൻ, സൊമാലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായിരിക്കുമെന്ന് ഡബ്ല്യുഎഫ്പി വിലയിരുത്തുന്നു. സൊമാലിയയിൽ 2026ഓടെ 65 ലക്ഷം ആളുകൾ കടുത്ത പട്ടിണി നേരിടേണ്ടി വരുമെന്നാണ് കണക്ക്. അഫ്ഗാനിസ്ഥാനിൽ 1.74 കോടി ആളുകളെ പ്രതിസന്ധി ബാധിച്ചേക്കും. ഇരു രാജ്യങ്ങളിലുമായി 25 ലക്ഷത്തോളം പേർക്ക് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ പോലും വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.


2025ൽ സൊമാലിയയിലെ 47 ശതമാനം കുടുംബങ്ങൾക്കാണ് അത്യാവശ്യ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നതെങ്കിൽ, നിലവിലെ സാഹചര്യത്തിൽ ഇത് 2026ൽ 60 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിന് മുമ്പ് തന്നെ 1.38 കോടി ആളുകൾ ഭക്ഷ്യപ്രതിസന്ധിയിലായിരുന്നുവെങ്കിലും യുദ്ധം നീണ്ടാൽ 23 ലക്ഷം പേർ കൂടി ആ പട്ടികയിൽ ഉൾപ്പെടും. ഊർജത്തിനും ഭക്ഷണത്തിനുമായി ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളായതിനാൽ ഇവിടങ്ങളിലെ ആഘാതം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.


അതേസമയം, ശ്രീലങ്കയിൽ ഏകദേശം 13 ലക്ഷം ആളുകൾക്ക് അടിസ്ഥാന ഭക്ഷണ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.


ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചെലവ് വർധിച്ചതോടെ മാനുഷിക സഹായ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 2026ൽ ലക്ഷ്യമിട്ടിരുന്നതിനെക്കാൾ 15 ലക്ഷം ആളുകൾക്ക് കുറവായി മാത്രമേ ഡബ്ല്യുഎഫ്പിക്ക് സഹായം എത്തിക്കാൻ കഴിയൂ.


യുദ്ധം ഇനിയും ആറുമാസം കൂടി നീണ്ടാൽ പ്രവർത്തനച്ചെലവും പ്രാദേശിക വിലക്കയറ്റവും ഉയരുന്നതിനാൽ 90 ലക്ഷത്തിലധികം ആളുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങൾ പൂർണമായും നിലച്ചുപോകാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


Post a Comment

Thanks

Previous Post Next Post