റഹീമിന്റെ ശിക്ഷാകാലാവധി കഴിയാന്‍ ഇനി മണിക്കൂറുകള്‍; 20 വര്‍ഷത്തെ കാത്തിരിപ്പ്,പ്രതീക്ഷയോടെ നാട്



 കോഴിക്കോട്: 20 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി മേയ് 19-ന് അവസാനിക്കും. റഹീം വൈകാതെ ജയില്‍മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബവും നിയമസഹായ സമിതിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദിയുടെ കാരുണ്യത്തിലാണ് റഹീമിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. 21-ന് സൗദിയില്‍ പെരുന്നാള്‍ അവധി തുടങ്ങും.


അതുകൊണ്ട് കൃത്യമായി ഏത് ദിവസം റഹീം ജയില്‍ മോചിതനാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അബ്ദുല്‍ റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതില്‍ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേര്‍ന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.


വധശിക്ഷയില്‍നിന്ന് റഹീം നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും. ഇതോടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിക്കും. 2006-ല്‍ ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്.

എന്നാല്‍, ലോകമലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നല്‍കിയതോടെ വധശിക്ഷയില്‍നിന്ന് റഹീം രക്ഷപ്പെട്ടു. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനല്‍ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ഈ തടവ് കാലാവധിയാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്.

Post a Comment

Thanks

Previous Post Next Post