തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ദിവസം രണ്ടായിരത്തിലേറെ രോഗികൾ വരുന്ന താലൂക്ക് ആശുപത്രിയിൽ കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഡോക്ടർ ഇല്ലാതായിട്ട് ഒന്നര മാസത്തിലേറെ ആയി. ഈ വിഷയം ചൂണ്ടി കാണിച്ച് സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) താലൂക്ക് സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 13 ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇ-മെയിൽ വഴിയും ഡി.എം. ഒ ക്ക് നേരിട്ടും പരാതികൾ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ കുറവിനോടൊപ്പം സ്ത്രീ രോഗ വിഭാഗത്തിലും ഡോക്ടറുടെ ഒഴിവുണ്ട്. ഫിസിഷ്യൻ ഇല്ലാത്തതിനാൽ രോഗികൾ ഏറെ പ്രയാസത്തിലാണ്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഹൃദയ രോഗം തുടങ്ങി ജീവിത ശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികളും ഓപ്പറേഷന് വിധേയരാവുന്നവരും ആശ്രയിക്കുന്നത് ഫിസിഷ്യനെയാണ്. ഈ രോഗങ്ങളുമായി വരുന്ന ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട പല രോഗികളെയും ഫിസിഷ്യൻ ഇല്ലാത്തതിന്റെ പേരിൽ അഡ്മിറ്റ് ചെയ്യാതെ പുറത്തേക്ക് പറഞ്ഞ് വിടുകയാണ്.
റിപ്പോർട്ട്:
അക്ഷയ് എം.

Post a Comment
Thanks