പൊറോട്ടക്ക് ചൂട് കുറഞ്ഞെന്നാരോപണം; ഫാസ്റ്റ് ഫുഡ് കടയുടെ ചില്ല് അടിച്ചു തകർത്ത് യുവാവ്‌


കോഴിക്കോട്: പുറമേരിയിലെ ഭക്ഷണശാലയിൽ നൽകിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് കട ആക്രമിച്ച് യുവാവ്. കടയുടമ വെള്ളിക്കുളങ്ങര സ്വദേശി സാദിക്കിനെ യുവാവ് ആക്രമിച്ചു. കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. പുറമേരിയിലെ ബിരിയാണി ഡേയ്‌സ് എന്ന ഫാസ്റ്റ് ഫുഡ് കടയ്ക്കു നേരെയായിരുന്നു ആക്രമണം.


കടയിൽ പതിവായി വരാറുള്ള, എല്ലാവർക്കും പരിചിതനായ ഒരാളാണ് ഇത്തരത്തിൽ പ്രകോപനമില്ലാതെ അതിക്രമം നടത്തിയതെന്ന് ഉടമ മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ ഇയാൾ കടയിൽ വന്ന് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തിരുന്നു. പിന്നാലെ വിളമ്പിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ഇയാൾ കടയിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. വളരെ മോശം ഭക്ഷണമാണെന്ന് ഇയാൾ ആരോപിച്ചു. ഈ സമയത്ത് കടയുടമയായ സാദിഖ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരികെ എടുക്കാമെന്നും അല്ലെങ്കിൽ പണം തിരിച്ചു നൽകാമെന്നും സാദിഖ് പറഞ്ഞു. എന്നാൽ കടയിൽ നിന്ന് പുറത്തുപോയ ഇയാൾ പിന്നീട് തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.


കടയുടെ ചില്ലുകൾ അടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച സാദിഖിന്റെ നെഞ്ചത്ത് ബലമായി തള്ളുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സാദിഖ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സാദിഖിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Thanks

أحدث أقدم