രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി;നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി,രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍


അഹ്‌മദാബാദ്: രാജ്യത്ത് വീണ്ടും പാകിസ്ഥാന് വേണ്ടി ചാരവൃത്തി. ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് പങ്കുവെച്ച രണ്ട് പേരെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തു. വിരമിച്ച ഒരു കരസേനാ ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. 


പിടിയിലായ അജയ് കുമാര്‍ സിങ് (47) വിരമിച്ച് സുബൈദാര്‍ ആണ്. ബിഹാര്‍ സ്വദേശിയായ ഇയാളെ ഗോവയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ റെജിമെന്റുകളുടെ നീക്കങ്ങളെക്കുറിച്ചും പ്രധാന സൈനിക ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കണമെന്നാണ് ഇയാളോട് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നത്.


ഉത്തര്‍പ്രദേശുകാരിയായ രശ്മണി രവീന്ദ്രപാല്‍ ധമനില്‍ വെച്ചാണ് അറസ്റ്റിലാവുന്നത്. സ്വകാര്യ ട്യൂഷനുകള്‍ എടുക്കുകയാണ് അവര്‍ ചെയ്തിരുന്നത്. ചില വ്യക്തികളെ ഹണിട്രാപ്പില്‍ കുടുക്കാനാണ് രശ്മണി പാലിനോട് ആവശ്യപ്പെട്ടിരുന്നത്. 


'അങ്കിത ശര്‍മ്മ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥ അജയ്കുമാര്‍ സിംഗുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എ.ടി.എസ് പറയുന്നു.'പ്രിയ താക്കൂര്‍' എന്ന വ്യാജ ഐഡന്റിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന രശ്മണി പാല്‍ തന്റെ പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സൈനിക ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എ.ടി.എസ് പൊലിസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൊരുകൊണ്ട പറഞ്ഞു.


2022 ല്‍ നാഗാലാന്‍ഡിലെ ദിമാപൂരില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാറായിരിക്കെ 'അങ്കിത ശര്‍മ്മ' അജയ്കുമാര്‍ സിംഗിനെ ബന്ധപ്പെട്ടിരുന്നുവെന്നും എ.ടി.എസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 


വിരമിച്ച ശേഷം സിംഗ് ഗോവയില്‍ ഒരു സുരക്ഷാ ഗാര്‍ഡിന്റെ ജോലി ഏറ്റെടുത്തു. അവിടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം, റെജിമെന്റുകളുടെ നീക്കങ്ങള്‍, പ്രധാന സൈനിക ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റിന് കൈമാറി,'' അദ്ദേഹം പറഞ്ഞു. ടെക്സ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയ  രൂപത്തിലാണ് ഇയാള്‍ വിവരങ്ങള്‍ പങ്കിട്ടതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി 


Post a Comment

Thanks

أحدث أقدم