കോഴിക്കോട് | ഗവ.മെഡിക്കൽ കോളജിനുള്ളിലും പുറത്തും കൊതുകു കടിയും പുതിയ രോഗങ്ങളും സൗജന്യമായി ലഭിക്കുന്നു.
തുറന്നു കിടക്കുന്ന ഓടയിൽ ശുചിമുറി മാലിന്യം നിറഞ്ഞ മലിനജലം കെട്ടിക്കിടക്കുകയാണ്. ഒപി ടിക്കറ്റ് കൗണ്ടറിൽ നിന്നു പുറത്തിറങ്ങിയാൽ പിന്നെ കൊതുക് കടിയേൽക്കാതെയും ശുചിമുറി മാലിന്യത്തിന്റെ ദുർഗന്ധം ഏൽക്കാതെയും രക്ഷപ്പെടാനാകാത്ത അവസ്ഥയാണ്.
ഒപി ടിക്കറ്റ് കൗണ്ടറിന് സമീപത്തും സർജറി ഒപിക്ക് പിറകിലുമായി ഓടകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. സ്ലാബില്ലാതെ തുറന്നു കിടക്കുന്ന ഓടയിലാണ് കൊതുകുകൾ പെറ്റുപെരുകുന്നത്. തൊട്ടുമുന്നിലാണ് അത്യപൂർവ വാക്‌സീൻ, മാരക രോഗങ്ങൾക്കുള്ള വില കൂടിയ മരുന്നുകൾ തുടങ്ങിയ സൂക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സോളർ പവേർഡ് വാക്‌സീൻ സ്റ്റോറേജ് നിലകൊള്ളുന്നത്.
മെഡിക്കൽ കോളജ് പൊതുമരാമത്ത് വിഭാഗമാണ് ഓടകളും മറ്റും നിർമിക്കുന്നതും അറ്റകുറ്റപ്പണി ചെയ്യുന്നതും. സ്ലാബുകൾ മാറ്റിയിട്ട നിലയിലും പൊട്ടിയ നിലയിലുമാണുള്ളത്.
ആഴ്ചകളായിട്ടും നന്നാക്കാത്തതാണു കൊതുകുകൾ വളരാനും പുതിയ രോഗങ്ങൾ തന്നെ പരത്താനും ഇടയാക്കുന്നതെന്ന് രോഗികളും ജീവനക്കാരും പറയുന്നു. വേണ്ട നടപടി സ്വീകരിക്കുമെന്ന് പിഡബ്ല്യുഡി അസി. എൻജിനീയർ പറഞ്ഞു.

Post a Comment
Thanks