നിലമ്പൂര്‍ | നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അപകടത്തിന്റെ ഞെട്ടിലില്‍ നിന്ന് ആ നാട് ഇതുവരെയും പുറത്തു വന്നിട്ടില്ല. ശനിയാഴ്ച പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറു മണിയോടെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്‍ വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.
അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ പത്തുമിനിട്ടോളം പൊതുദര്‍ശനത്തിന് വെച്ചു. ശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലേക്ക് എത്തിച്ചത്. വലിയ വാഹനമൊന്നും പോകാത്ത വഴിയാണ് അനന്തുവിന്റെ വീട്ടിലേക്ക്. അവിടേക്ക് നാട്ടുകാര്‍ ചുമന്നാണ് മൃതദേഹം എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാരും പറയുന്നു. കെണി വെച്ച് മൃഗങ്ങളെ പിടിച്ച് വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നു.
കേസിൽ നിലവിൽ ഒരൊറ്റ പ്രതി മാത്രമാണുള്ളതെന്ന് അനന്തുവിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി കെ അലവി പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം. പന്നിയെ പിടിക്കാനാണ് പ്രതി കെണി വെച്ചത്. നിലവിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു. പ്രതിയുടെ കോൾ ലിസ്റ്റ് പരിശോധിക്കും. പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Post a Comment
Thanks