സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ്നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവിൽ 135.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
സെക്കന്റിൽ 3,800 ഘനയടി ജലം അണക്കെട്ടിലേക്കൊഴുകിയെത്തുമ്പോൾ 2,050 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് തമിഴ്നാടിന്റെ വിലയിരുത്തൽ. ഷട്ടറുകൾ തുറന്നേക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
إرسال تعليق
Thanks