ന്യൂഡൽഹി | കേന്ദ്ര സർക്കാരിന്റെ പുതിയ ‘ഉമീദ്’ പോർട്ടിൽ റജിസ്റ്റർ ചെയ്യുന്ന വഖഫ് സ്വത്തുക്കൾക്ക് 17 അക്ക സവിശേഷ ഐഡി ലഭ്യമാക്കും. അക്കങ്ങളും അക്ഷരങ്ങളും ചേർത്തുള്ള ഈ ഐഡി ഉപയോഗിച്ചായിരിക്കും ഇനി വഖഫ് സ്വത്തുക്കൾ തിരിച്ചറിയുക.
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്, വഖഫ് സ്വത്തുക്കളുടെ റജിസ്ട്രേഷനുള്ള ‘ഉമീദ്’ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചത്. കേന്ദ്രമന്ത്രി കിരൺ റിജിജുവും സഹമന്ത്രി ജോർജ് കുര്യനും ചേർന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: umeed.minorityaffairs.gov.in
യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നാണ് വഖഫ് നിയമത്തിന്റെ പുതിയ പേര്. പുതിയ നിയമം പ്രാബല്യത്തിൽ വന്ന ഏപ്രിൽ 8നു മുൻപ് വഖഫ് ആയി റജിസ്റ്റർ ചെയ്ത സ്വത്തുക്കളുടെ വിവരം 6 മാസത്തിനകം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. സമയം കൂടുതൽ വേണ്ടവർ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കേണ്ടി വരും.
നിയമഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ പോർട്ടലുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്ന് കിരൺ റിജിജു പറഞ്ഞു.
17 അക്ക ഐഡിയിൽ ആദ്യ 2 അക്കങ്ങൾ സംസ്ഥാന ഐഡിയാണ്. മൂന്നാമത്തെ അക്കം ഏത് തരത്തിലുള്ള വഖഫ് (ഉദാ: സുന്നി, ഷിയ) ആണെന്നതിനെ സൂചിപ്പിക്കുന്നു. ജില്ലാ ഐഡി, വസ്തുവിന്റെ സ്വഭാവം, ഭൂമിയുടെ സീരിയൽ നമ്പർ തുടങ്ങിയവയാണ് പിന്നീടുള്ള അക്കങ്ങളിലുള്ളത്. മുത്തവല്ലിമാർ പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കണം. തുടർന്നാണ് സ്വത്ത് റജിസ്റ്റർ ചെയ്യേണ്ടത്. പ്രമാണമില്ലാത്ത പഴയ വഖഫ് ഭൂമികളാണെങ്കിലും, അത് വഖഫ് ആയി അംഗീകരിക്കപ്പെട്ടതാണെങ്കിൽ റജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ല. പ്രമാണമില്ലാതെയും റജിസ്റ്റർ ചെയ്യാനാകും. എന്നാൽ പുതിയ വഖഫ് ഭൂമികൾക്ക് പ്രമാണം ആവശ്യമാണെന്ന് മന്ത്രി റിജിജു പറഞ്ഞു.
ടോൾഫ്രീ നമ്പർ: 1800110150
Post a Comment
Thanks