വിദ്യാർത്ഥിനിയുടെ ആത്മഹത്യ: കെഎസ് യു, എംഎസ്എഫ് മാർച്ചിൽ പ്രതിഷേധമിരമ്പി


പരപ്പനങ്ങാടി  ⚫ പ്ലസ് വൺ അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.എസ് യു, എം.എസ്എഫ് പ്രവർത്തകർ നടത്തിയ ഡി.ഇ.ഒ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. 

ഇന്നലെ പരപ്പനങ്ങാടി പുത്തരിക്കലിലെ പുതിയൻ്റെകത്ത് മുഹമ്മദ് ബഷീറിൻ്റെയും റാബിയയുടേയും മകളായ ഹാദി റുഷ്ദ (15) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു. പ്ലസ് വൺ അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടി മരിക്കാനിടയായതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. 


ജില്ലയിലെ ആയിരകണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തെ ഇല്ലാതാക്കുന്ന സർക്കാർ നയത്തിനെതിരെയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പരപ്പനങ്ങാടി വിദ്യാഭ്യാസ ഓഫീസിലേക്ക് ഇന്ന് വൈകീട്ട് മൂന്നോടെ മാർച്ച് സംഘടിപ്പിച്ചത്. പരപ്പനങ്ങാടി എസ്.എച്ച്.ഒ ഹരീഷിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പ്രതിഷേധക്കാരെ തടഞ്ഞത് സംഘർഷത്തിനിടെയാക്കി.


മലപ്പുറം ജില്ലയിലെ പ്ലസ്ടു സീറ്റ് നിഷേധത്തിലൂടെ കുട്ടികളെ കൊലയ്ക്ക് കൊടുക്കാനുള്ള പിണറായി സർക്കാറിൻ്റെ നയം വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സമരം ഉത്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡൻ്റ് ഹാരിസ് മുതൂർ മുന്നറിയിപ്പ് നൽകി.


അതിദാരുണ സംഭവമാണ് പരപ്പനങ്ങാടിയിൽ നടന്നത്. മാർക്കുണ്ടായിട്ടു പോലും അലോട്ട്മെൻ്റുകളിൽ സീറ്റ് ലഭിക്കാത്തത് വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതിൻ്റെ ഉദാഹരണമാണ് പെൺകുട്ടിയുടെ മരണത്തിലൂടെ വെളിവായിരിക്കുന്നത്.


പ്ലസ് വൺ അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമെന്നിരിക്കെ സംഭവം വഴിതിരിച്ച് വിടാനും ലഘൂകരിക്കാനു, ബന്ധുക്കളെ സമർദ്ധത്തിലാക്കി വിഷയം തെറ്റായ രീതിയിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ടന്നും അദ്ധേഹം കുറ്റപ്പെടുത്തി. 


വിദ്യാർത്ഥിനിയുടെ മരണം ജില്ലയോട് ഇടതുപക്ഷ സർക്കാർ കാണിക്കുന്ന അലംഭാവം മൂലമാണെന്ന് യൂത്ത് ലീഗ് ജില്ല സെക്രട്ടറി ശരീഫ് വടക്കയിൽ ആരോപിച്ചു. കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, കൺവീനർ ആദിൽ കെ.ബി , ശമീർ കാസിം റാഷിദ് പൊന്നാനി,ശരത് മോനോക്കി,റിനോ കുര്യൻ എം.എസ് എഫ് നേതാക്കളായ അർഷദ് ചെട്ടിപ്പടി, സലാഹുദ്ധീൻ, പി.കെ അസറുദ്ധീൻ സംസാരിച്ചു


 പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെ കേസെടുത്തതായി പരപ്പനങ്ങാടി സി.ഐ ഹരീഷ് പറഞ്ഞു.

Post a Comment

Thanks

Previous Post Next Post