പോയത് അങ്ങാടിയിലേക്ക് എന്ന് പറഞ്ഞ്; കാണാതായതോടെ രാത്രിയിലടക്കം തിരച്ചിൽ; മുഹമ്മദ് ഫാദിലിൻറ മയ്യിത്ത് പുല്ലിപ്പുഴയിൽ നിന്ന് കണ്ടുകിട്ടി; തീരാ നോവ്..!


♦️ നിറഞ്ഞ് ജലാശയങ്ങൾ; മലപ്പുറം ജില്ലയിൽ ഈ വർഷം മാത്രം പൊലിഞ്ഞത് 22 ജീവനുകൾ: വേണം ജാഗ്രത..


⭕ ഒരു നാട് മുഴുവൻ ഉറക്കം ഒഴിച്ച് കാത്തിരുന്നു ആ കുരുന്നിനായി, നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഫാദിലിലിന്റെ വിയോഗം. കഴിഞ്ഞ ദിവസം കാണാതായ ചേലേമ്പ്ര പാറയിൽ ഫൈസലിന്‍റെ മകന്‍ എ. വി മുഹമ്മദ് ഫാദിലിൻറ മയ്യിത്ത് പുല്ലിപ്പുഴയിൽ നിന്ന് കണ്ടുകിട്ടി.


ഇന്നലെ വൈകുന്നേരം അഞ്ച് മുതൽ കാണാതായ പാറയിൽ സ്വദേശി മുഹമ്മദ് ഫാദിലിനെ കണ്ടെത്താനുള്ള  ഫയർഫോഴ്‌സും ദുരന്ത നിവാരണ സംഘവും നാട്ടുകാരുടെയും നേത്രത്വത്തിലുള്ള തിരച്ചിലിനിടയിലാണ് പുല്ലിപ്പുഴയിൽ നിന്നും മൃതദേഹം രാവിലെ 10.15ഓടു കൂടി കണ്ടത്തിയത്. പുല്ലിക്കടവിന് സമീപമായിരുന്നു മയ്യിത്ത് . പോലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.


♦️ ഈ വർഷം മലപ്പുറം ജില്ലയിൽ മാത്രം പൊലിഞ്ഞത് 22 ജീവനുകൾ:

➖➖➖➖➖➖➖


മഴ കനക്കുന്നതോടെ ജലാശയ അപകടങ്ങള്‍ വർദ്ധിക്കുമെന്നതിനാല്‍ വേണം ജാഗ്രത. ഈ വർഷം ഇതുവരെ 22 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 127 പേരാണ് മുങ്ങിമരിച്ചത്. മണ്‍സൂണ്‍ മഴക്കാലത്താണ് നല്ലൊരു പങ്ക് മുങ്ങിമരണങ്ങളും നടക്കുന്നത് എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. തിരൂർ, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി മേഖലകളിലാണ് അപകടങ്ങള്‍ ഏറെയും. അപരിചിതമായ സ്ഥലത്തിറങ്ങി അപകടത്തില്‍പ്പെടുന്നവരുടെ എണ്ണമാണ് കൂടുതല്‍. ഇരായാകുന്നവരില്‍ നല്ലൊരു പങ്കും കുട്ടികളാണ്.


കഴിഞ്ഞ ദിവസം വേങ്ങര കിളിനക്കോട്ടെ കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ 15കാരൻ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. നാട്ടില്‍പുറങ്ങളിലെ ചെറിയ ജലാശയങ്ങളില്‍ നീന്തല്‍ പഠിച്ച്‌ വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. നീന്തല്‍ അറിയുന്നവർ പോലും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മണ്‍സൂണ്‍ മഴക്കാലത്ത് സ്‌കൂള്‍ അവധി ദിവസങ്ങളില്‍ കുട്ടികള്‍ കൂട്ടത്തോടെ ജലാശയങ്ങളിലെത്തി ഉല്ലസിക്കുന്നതിനിടയിലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കാറുള്ളത്.


♦️ മിടിപ്പിൽ ആയിരം:

➖➖➖➖➖➖➖➖


മുങ്ങിമരണങ്ങള്‍ വർദ്ധിച്ചതോടെ കുട്ടികളിലും രക്ഷിതാക്കളിലും ജലസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനും നീന്തല്‍ പഠിപ്പിക്കുന്നതിനുമായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ജില്ലാ സിവില്‍ ഡിഫൻസുമായി സഹകരിച്ച്‌ മിടിപ്പ് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.


വനിതകള്‍ ഉള്‍പ്പെടെ 101 സിവില്‍ ഡിഫൻസ് അംഗങ്ങളെയും ജില്ലയിലെ എട്ട് ഫയർ സ്റ്റേഷനുകളിലെ ജീവനക്കാരേയും പരിശീലകരായി സജ്ജമാക്കിയിട്ടുണ്ട്.


ഒരുവർഷത്തിനിടെ ആയിരം കുട്ടികള്‍ക്ക് പരിശീലനമേകി. പൊന്നാനി മേഖലയിലെ ആയിരം പേർക്ക് നീന്തല്‍ പരിശീലനമേകുക എന്ന ലക്ഷ്യത്തോടെ നീന്തല്‍ കൂട്ടായ്മയായ സ്വിം ബ്രോസിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്.


വിദ്യാർത്ഥികള്‍, യുവാക്കള്‍, വനിതകള്‍ എന്നിങ്ങനെ ആണ് പരിശീലനമേകുക. പ്രാദേശികത തലത്തില്‍ ഇത്തരത്തില്‍ കൂട്ടായ്മകള്‍ രംഗത്തുവരുന്നതും ജലാശയ അപകടങ്ങള്‍ കുറയ്ക്കാൻ സഹായകമാവും.


അപകടം സംഭവിച്ച ശേഷമുള്ള പ്രതിവിധികളല്ല, അപകടങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയും മുൻകരുതലുമാണ് വേണ്ടത്. മിടിപ്പ് പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കുന്നുണ്ട്. സ്കൂളുകളുമായും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നീന്തല്‍ അറിയാത്ത കുട്ടികളെ കണ്ടെത്തുന്നതും പരിശീലനത്തിനുള്ള കുളം സജ്ജമാക്കുന്നതും.

Post a Comment

Thanks

Previous Post Next Post