മൂന്നിയൂർ : ദേശീയ പാത പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി നിർമ്മിക്കുന്ന ഡ്രൈനേജിന്റെ നിർമ്മാണ അപാകതയിൽ ദുരിതത്തിലായി മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് - പാലക്കൽ തോട്ടശ്ശേരി പ്രദേശവാസികൾ.
മഴ ശക്തമായതോടെ അതി തീവ്രമായ വെള്ളത്തിന്റെ കുത്തിയൊഴുക്ക് പ്രദേശത്തെ വീടുകളിലും, കിണറുകളിലും മലിന ജലം നിറയാനുള്ള കാരണമായി.
യാതൊരു വിധ പരിസ്ഥിതി ആഘാത പഠനവും നടത്താതെയുള്ള അശാസ്ത്രീയ ഹൈവേ നിർമ്മാണം ജന ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവിടെ നാട്ടുകാർ ശക്തമായ പ്രധിഷേധത്തിലാണ്.
വെളിമുക്ക് മുതല്‍ പടിക്കല്‍ വരെയുള്ള
ഡ്രൈനേജിൽ നിന്നുമുള്ള വെള്ളം കള്‍വെര്‍ട്ട് വഴി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്ക് ഒഴുക്കിവിടുന്നതിനപ്പുറം ആ വെള്ളം ജനങ്ങളെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പരസ്പരം കരാർ കമ്പനിക്കാരും ഹൈവേ അതോറിറ്റിയും പഴിചാരുകയാണ്.
എന്നാൽ തൊട്ടടുത്ത പഞ്ചായത്ത് റോഡ് വഴി ജന ജീവിതത്തെ ബാധിക്കാത്ത രീതിയിൽ ഡ്രൈനേജ് നിർമ്മിച്ച് വെള്ളം കുഴിമ്പാട്ട് പാടത്തേക്ക് ഒഴുക്കി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴ കനത്തതോടെ ദുരിതാവസ്ഥ നേരിട്ട നാട്ടുകാർ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടല്‍ മൂലം റെവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി, നിർമ്മാണ കമ്പനി പ്രതിനിധികൾ സ്ഥലം സന്ദര്‍ശിക്കുകയും വിഷയത്തിന്റെ ഗൗരവം കളക്ടറെ അറിയിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. നേരത്തെ എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററും വിഷയം കളക്ടറെ നേരിട്ട് ബോധ്യപ്പെടുത്തുകയും ഉടന്‍ പ്രശ്ന പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ, ബ്ലോക്ക് മെമ്പർ ജാഫർ വെളിമുക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി സഫീർ, എം.എ ഖാദര്‍, എം.എ അസീസ്, എം.എല്‍.എ യുടെ പേര്‍സണല്‍ അസിസ്റ്റന്റ് ഷുക്കൂര്‍ ചേലേമ്പ്ര, ശമീം പാലക്കല്‍, പി.കെ ആഷിക്, നൗഷാദ് വെളിമുക്ക് തുടങ്ങിയവരും നാഷണൽ ഹൈവേ അതോറിറ്റി ലൈസൺ ഓഫീസർ അഷ്റഫിന്റെ നേത്രത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks