മൂന്നിയൂർ: ഏറെ കാലത്തെ മുറവിളിക്കും കാത്തിരിപ്പിനുമിടയിൽ മൂന്നിയൂർ പഞ്ചായത്തിൽ ഹോമിയോ ആശുപത്രിയെന്ന സ്വപ്നം പൂവണിഞ്ഞു. 2018 ൽ മൂന്നിയൂർ പഞ്ചായത്തിൽ ഹോമിയോ ആശുപത്രി അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ആശുപത്രി അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പിന്റെ എതിർപ്പ് കാരണം മരവിപ്പിക്കുകയായിരുന്നു.
2023 ആഗസ്തിൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയതിനെ തുടർന്നാണ് ആയുഷ് വിഭാഗം പുതിയ നീക്കവുമായി രംഗത്ത് വന്നത്. ആശുപത്രി അനുവദിക്കുന്ന മുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന് പഞ്ചായത്ത് ഭരണ സമിതിയും സർക്കാരിനെ അറിയിച്ചു. മണ്ഡലം എം.എൽ. എ. പി.അബ്ദുൽ ഹമീദിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മൂന്നിയൂരിന് പുറമെ തേഞ്ഞിപ്പലം , പെരുവള്ളൂർ പഞ്ചായത്തുകളിൽ കൂടി ഹോമിയോ ആശുപത്രി യാതാർത്ഥ്യമായിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളിലെ ഹോമിയോ ആശുപത്രികളെ ആശ്രയിച്ചിരുന്ന മൂന്നിയൂർ നിവാസികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ സ്ഥാപിച്ച ഫലകം അനാഛാദനം പി. അബ്ദുൽ ഹമീദ് എം.എൽ. എ. നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സറീന ഹസീബ് മുഖ്യാത്ഥിതിയായി. ഹനീഫ ആച്ചാട്ടിൽ, സ്റ്റാർ മുഹമ്മദ്, മുനീർ മാസ്റ്റർ, സി.പി. സുബൈദ, സി.ടി. അയ്യപ്പൻ, ഷംസുദ്ധീൻ മണമ്മൽ , അഹമ്മദ് ഹുസൈൻ കല്ലൻ, എൻ.എം. റഫീഖ്, നൗഷാദ് തിരുത്തുമ്മൽ , പി.പി.സഫീർ, സൽമ നിയാസ്, ഉമ്മുസൽമ, കെ.മൊയ്തീൻ കുട്ടി, ഹൈദർ കെ. മൂന്നിയൂർ, ടി.പി. നന്ദൻ , മെഡിക്കൽ ഓഫീസർ ഡോ: സാദിഖ് ഇബ്നു ഖാസിം പ്രസംഗിച്ചു. ആലിൻചുവട് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കും.
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks