തിരൂരങ്ങാടി നഗരസഭ ബജറ്റ്ആരോഗ്യ - കാർഷിക - കുടിവെള്ളത്തിന് മുന്തിയ പരിഗണന.ഭിന്നശേഷി ശാക്തീകരണത്തിനും കൂടുതൽ പ്രാമുഖ്യം.

തിരൂരങ്ങാടി:ഒമ്പതാം വയസ്സിലേക്ക് കടക്കുന്ന തിരൂരങ്ങാടി നഗരസഭയുടെ പാരമ്പര്യത്തിലും പ്രൗഢിക്കും മാറ്റ് വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്ര വികസനം എന്ന കാഴ്ച്ചപ്പാടോട് കൂടിയും  നഗരത്തിന്‍റെ ഭാവി വികസനത്തിന് ചാലക ശക്തിയായി മാറുന്നതുമായ പദ്ധതികള്‍ക്ക് വളരെയധികം പ്രാധാന്യം നൽകി 2024 - 2025 ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ - കാർഷിക- കുടിവെള്ള പദ്ധതികൾക്ക് മുന്തിയ പരിഗണന നൽകുന്ന ബജറ്റിൽ ഭിന്നശേഷി ശാക്തീകരണ പദ്ധതികൾക്കും ബജറ്റിൽ പ്രാമുഖ്യം നൽകി. നഗരസഭാ 
ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കാലൊടി സുലൈഖ ബജറ്റ് അവതരിപ്പിച്ചു.
അഡ്വ.പി.എം എ സലാം, സി എച്ച് മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, സോന രതീഷ്, ഇ പി ബാവ, സി.പി സുഹ്റാബി, സെക്രട്ടറി നസീം സംബന്ധിച്ചു,

            2024-25 വര്‍ഷത്തെ ബജറ്റില്‍ മുന്‍ബാക്കി നീക്കിയിരിപ്പായി 7 കോടി 29 ലക്ഷത്തി അറുപത്തി നാലായിരത്തി എണ്ണൂറ്റി അമ്പത്തി രണ്ട് രൂപയും ബജറ്റ് വര്‍ഷത്തെ ആകെ പ്രതീക്ഷിത വരവായി 55 കോടി 22 ലക്ഷത്തി പതിമൂന്നായിരത്തി എഴുനൂറ്റി അമ്പത് രൂപ ഉള്‍പ്പെടെ ആകെ വരവ് 62 കോടി 51 ലക്ഷത്തി എഴുപത്തി എട്ടായിരത്തി അറുനൂറ്റി രണ്ട് രൂപയില്‍ 56 കോടി 51 ലക്ഷത്തി അയ്യായിരത്തി അറുനൂറ്റി പത്ത് രൂപ പ്രതീക്ഷിത ചെലവും നീക്കിയിരിപ്പ് ബാക്കിയായി 6 കോടി എഴുപത്തി രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് രൂപയുമായി വകയിരുത്തുന്നു. ഇതില്‍ 3 കോടി 35 ലക്ഷം രൂപ നികുതി വരവ് ഇനത്തിലും 1 കോടി 30 ലക്ഷത്തി എഴിപത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് രൂപ നികുതി ഇതര വരവിലും 3 കോടി 89 ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തിലും 33 കോടി 52 ലക്ഷത്തി അറുപത്തി അയ്യായിരത്തി ഇരുന്നൂറ് രൂപ റവന്യൂ ഗ്രാന്‍റ് ഇനത്തിലും 9 കോടി രൂപ (സാമൂഹ്യ സുരക്ഷ പെന്‍ഷന്‍) പദ്ധതി ഇതര ചെലവുകള്‍ക്ക് വേണ്ടിയുള്ള ഗ്രാന്‍റായും മൂലധന ചെലവുകള്‍ക്ക് വേണ്ടിയുള്ള മറ്റ് വരവ് ഇനത്തില്‍ 4 കോടി 14 ലക്ഷം രൂപയും  പ്രതീക്ഷിക്കുന്നു.
ഇതില്‍ എസ്റ്റാബ്ലിഷ്മെന്‍റ് ഇനത്തിലുള്ള ചെലവുകളായി 4 കോടി 42 ലക്ഷത്തി അമ്പത്തി അയ്യായിരം രൂപയും മറ്റ് ഭരണ ചെലവുകള്‍ക്കായി 78 ലക്ഷത്തി എണ്‍പത്തി മൂവായിരം രൂപയും നടത്തിപ്പ് സംരക്ഷണ ചെലവുകള്‍ക്കായി 63 ലക്ഷത്തി അമ്പതിനായിരം രൂപയും പലിശയും അനുബന്ധ ചെലവുകളുമായി 6 ലക്ഷത്തി അറുപത്തി ആറായിരത്തി മുന്നൂറ്റി നാല്‍പ്പത്തി ഏഴ് രൂപയും മറ്റ് ചെലവുകള്‍ക്കായി 15 ലക്ഷം രൂപയും പ്ലാന്‍ റവന്യൂ ചെലവുകള്‍ക്കായി 35 കോടി 82 ലക്ഷത്തി അമ്പത്തി ഒന്നായിരത്തി ഇരുന്നൂറ്റി അറുപത്തി ഒന്ന് രൂപയും നോണ്‍ പ്ലാന്‍ റവന്യൂ ചെലവുകള്‍ക്കായി (സാമൂഹ്യ സുരക്ഷ പെന്‍ഷന്‍) 9 കോടി രൂപയും വായ്പ തിരിച്ചടവ് ഇനത്തില്‍ 15 ലക്ഷം രൂപയും മൂലധന ചെലവിനത്തില്‍ 5 കോടി 62 ലക്ഷം രൂപയും ചെലവ് 
പ്രതീക്ഷിക്കുന്നു.

പി.എം.എ.വൈ ഭവന പദ്ധതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. 9 ഡി.പി.ആറുകളിലായി ഏകദേശം 500- ഓളം പേര്‍ എഗ്രിമെന്‍റ് സമര്‍പ്പിച്ച് ഭവന നിര്‍മ്മാണം നടത്തിയിട്ടുണ്ട്.  ഭൂരഹിത ഭവന രഹിത കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിനായി ബജറ്റില്‍ 75 ലക്ഷം രൂപ വകയിരുത്തുന്നു.  എല്ലാവരുടേയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.  
 2024-25 വര്‍ഷത്തെ ബജറ്റില്‍ ഈ ഭരണ സമിതി ഏറ്റവും ഊന്നല്‍ നല്‍കുന്നതും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ്. ജല അതോറിറ്റി ലൈന്‍ അഭിവൃദ്ധിപ്പെടുത്തുവാനും പൊതുകുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുവാനും നിലവിലുള്ള പൊതുകിണറുകള്‍ സംരക്ഷിക്കുന്നതിനായി അമൃത് 2.0 പദ്ധതി, നഗര സഞ്ചയം എന്നിവയുടെ വിഹിതം ഉള്‍പ്പെടെ പതിനാല് കോടി നാല്‍പ്പത്തി അഞ്ച് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുന്നു.
കാര്‍ഷിക മേഖലയുടെ  വികസനത്തിനായി 50 ലക്ഷം രൂപ മാറ്റി വെക്കുന്നു. കൂടാതെ മറ്റ് സംയോജിത വിള സംരക്ഷണത്തിനായി 2 ലക്ഷം രൂപ വകയിരുത്തുന്നു.
തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരുമാനത്തിനും ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പദ്ധതികള്‍  ഈ ബജറ്റില്‍ പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തിയിരിക്കുന്നു.ഇതിനായി 5 ലക്ഷം രൂപ ഈ ബജറ്റില്‍ വകയിരുത്തുന്നു.
ആരോഗ്യ, ശുചിത്വ, മാലിന്യ സംസ്കരണ മേഖലയ്ക്ക് നാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് മനസിലാക്കുന്നു. ആയതിനാല്‍ നഗര ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വഴി 1 കോടി 61 ലക്ഷം രൂപയും താലൂക്ക് ആശുപത്രി, ആയുര്‍വേദ ഡിസ്പെന്‍സറി, ഹോമിയോ ഡിസ്പെന്‍സറി, നഗര ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 1 കോടി 53 ലക്ഷം രൂപയും  പൊതു ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി 25  ലക്ഷം രൂപയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷം രൂപയും ഈ ബജറ്റില്‍ വകയിരുത്തുന്നു. കൂടാതെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി 75 ലക്ഷം രൂപ വകയിരുത്തുന്നു.
ഇതിന് പുറമെ നഗരസഭയുടെ അധീനതിയിലുള്ള മൃഗാശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 8 ലക്ഷം രൂപ നീക്കി വെക്കുന്നു.
നഗരസഭയിലെ മൈലിക്കല്‍ ശ്മശാനം ആധുനികവത്കരിക്കുന്നതിന് 75 ലക്ഷം രൂപ വകയിരുത്തുന്നു.
ചെയര്‍മാന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്നും പണം സ്വരൂപിച്ച് ക്യാന്‍സര്‍, വൃക്ക രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതാണ്.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ലക്ഷത്തി എഴുപതിനായിരം രൂപ വകയിരുത്തുന്നു.
നഗരസഭയിലെ വയോജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിക്കുന്നു.
നഗരസഭയിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാന്‍ പ്രത്യേക ഭിന്നശേഷി വാര്‍ഡ് സഭ ചേരുകയും വാര്‍ഡ്സഭയില്‍ നിന്നുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു. ഇതിന്‍റെ ഭാഗമായി ഭിന്നശേഷി സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ  ഭിന്നശേഷിക്കാര്‍ക്കായി ആകെ 60 ലക്ഷത്തി ഇരുപത്തി ആയ്യായിരം രൂപ മാറ്റി വെക്കുന്നു. കൂടാതെ അഗതികളുടെ ക്ഷേമത്തിനായി 9 ലക്ഷം രൂപ വകയിരുത്തുന്നു.  
തിരൂരങ്ങാടി നഗരസഭയെ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ലഹരി വിമുക്ത നഗരസഭയായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നതിനായി 38 ലക്ഷം രൂപ വകയിരുത്തുന്നു.  അംഗണ്‍വാടി വഴി കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനായി 80 ലക്ഷം രൂപയും അംഗണ്‍വാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം രൂപയും ഉള്‍പ്പെടെ അംഗണ്‍വാടി കുട്ടികളുടെ ക്ഷേമത്തിനായി 1 കോടി 28 ലക്ഷം രൂപ നീക്കി വെക്കുന്നു.
കുട്ടി ഡോക്ടര്‍   എന്ന പദ്ധതിക്കായി 1 ലക്ഷം രൂപ വകയിരുത്തുന്നു.
നഗരസഭയില്‍ എസ്.സി വിഭാഗങ്ങള്‍ക്കായി എസ്.സി ഭവന നിര്‍മ്മാണം, ഭവന റിപ്പയര്‍, വിവാഹ ധന സഹായം, എസ്.സി വിഭാഗങ്ങള്‍ക്കുള്ള കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, എസ്.സി മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്  മുതലായവയ്ക്കായി 61 ലക്ഷത്തി നാല്‍പത്തിഎട്ടായിരം രൂപ വകയിരുത്തുന്നു.
നഗരസഭയിലെ വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ബജറ്റില്‍ 9 കോടി രൂപ വകയിരുത്തുന്നു.
മെച്ചപ്പെട്ട വിദ്യഭ്യാസമാണ് ഏതൊരു നാടിന്‍റെയും വികസനത്തിന്‍റെയും ഉന്നമനത്തിന്‍റെയും അടിസ്ഥാനം. അത് കൊണ്ട് തന്നെ തിരൂരങ്ങാടിയിലെ സ്കൂളുകളുടേയും മറ്റ് വിദ്യാഭ്യാസ, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സവിശേഷ പരിഗണനയാണ് ഈ ബജറ്റില്‍ ലക്ഷ്യം വെക്കുന്നത്. ആകെ  83 ലക്ഷം രൂപ മാറ്റി വെക്കുന്നു.
നഗരസഭയിലെ നിലവിലുള്ള തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികള്‍ക്കും പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുമായി 30 ലക്ഷം രൂപ മാറ്റി വെക്കുന്നു.
 നഗരസഭയിലെ റോഡുകള്‍ക്കായി മുന്തിയ പരിഗണനയാണ് ഈ ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. നഗരസഭയുടെ 39  വാര്‍ഡുകളിലായി പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കുമായി ആകെ 2 കോടി 44 ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ  മാറ്റി വെക്കുന്നു.
തിരൂരങ്ങാടി നഗരസഭയുടെ ഒരു സ്വപ്ന പദ്ധതിയാണ് നഗരസഭയുടെ  ആസ്തി വികസനത്തിന്‍റെ ഭാഗമായി ചെമ്മാട് ടൗണില്‍ ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് പണിയുക എന്നത്.  അതിന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ബജറ്റ് വര്‍ഷത്തില്‍ പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്സിന്‍റെ  അന്തിമ ഘട്ട പ്രര്‍ത്തനങ്ങള്‍ക്കായി 1 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.
നഗരസഭയിലെ വിവരശേഖരണത്തിനായി ജി.ഐ.എസ് (മാപ്പിംഗ്) ഉപയോഗിച്ചുള്ള സര്‍വ്വേ നടത്തി വസ്തു നികുതി കാലികമാക്കി തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post