ഗാൻസു: ചൈനയിലുണ്ടായ വൻ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 230ലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അർധരാത്രി 11.59ന് ചൈനയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഗാൻസു- ക്വിൻഹ പ്രവിശ്യകളുടെ അതിർത്തിയോട് ചേർന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. സാല സ്വയംഭരണ കൗണ്ടിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ലിയുഗൗ ടൗൺഷിപ്പിലാണ് പ്രഭവകേന്ദ്രം.
വൈദ്യുതി, വെള്ളം, ഗതാഗതം, വാർത്താവിനിമയ സംവിധാനം അടക്കമുള്ളവ താറുമാറായി. മലനിരകളുള്ള മേഖലയും കടുത്ത തണുപ്പും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിവരം. മൈനസ് 10 ഡിഗ്രി സെൽഷ്യൽസ് ആണ് താപനില.
കൂടുതൽ പേരെ രക്ഷാപ്രവർത്തനത്തിന് അയക്കാൻ പ്രസിഡന്‍റ് ഷീ ജിപിങ് നിർദേശം നൽകി. അഗ്നിശമനസേനയുടെ 580തോളം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിലാണ്. ഇതോടൊപ്പം അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ പരിശീലനം നേടിയ നായ്കളെയും ഉപയോഗിക്കുന്നുണ്ട്.
Post a Comment
Thanks