തിരൂരങ്ങാടി:ചെമ്മാട് ടൗൺ മഞ്ഞപ്പിത്ത ബാധിത പ്രദേശമാണെന്നും ടൗണിലെ ഭക്ഷണ പാനീയങ്ങൾ വില്പന നടത്തുന്ന കടകളിൽ ഉപയോഗിക്കുന്നത് മലിന ജലമാണെന്നും ചെമ്മാട് ടൗണിൽ നിന്നും അന്ന പാനീയങ്ങൾ കഴിക്കരുതെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയ വഴി ചിലർ നടത്തിക്കോണ്ടിരിക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതവും ദുരുദ്ദേശ പരവുമാണെന്ന് തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ പറഞ്ഞു.
കഴിഞ്ഞ മാസം ചെമ്മാട് ബസ്റ്റാന്റിന്റെ പിറക് വശത്തെ താമസക്കാരായ ഇരുപതോളം പേരിൽ മഞ്ഞപ്പിത്ത ബാധ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അവരുടെ വീടുകളിലെ കിണറുകളിലെ വെള്ളത്തിൽ കോളി ഫോമിന്റെ അംശംകലർന്നതായും
ഇത് വഴിയാണ് മഞ്ഞപ്പിത്തം പടരാൻ കാരണമായതെന്നും ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.
ഇത്രയും കിണറുകളിലെ വെള്ളം മലിനമാകാൻ കാരണമായതിന്റെ സാധ്യതകൾ പരിശോധിച്ചതിൽ നിന്നാണ് തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിന്റെ കംഫർട്ട് സ്റ്റേഷനും അതുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണത്തിന്റെ സംവിധാനങ്ങളും കുറ്റമറ്റ രീതിയിൽ ശാസ്ത്രീയമല്ലെന്ന് കണ്ടെത്തിയത്.
ഇത് മൂലമാകാം തൊട്ടടുത്ത കിണറുകളിലെ വെള്ളവും ബസ്റ്റാന്റിലെ കിണറിലെ വെള്ളവും മലിനമാകാൻ കാരണമായതെന്ന നിഗമനത്തിലാണ് ആരോഗ്യ വിഭാഗം എത്തിച്ചേർന്നത്.
തിരൂരങ്ങാടി നഗരസഭ ആരോഗ്യ വിഭാഗവും മലപ്പുറംജില്ല ആരോഗ്യ വകുപ്പും ജില്ല പൊല്യൂഷൻ കൺഡ്രോൾ ബോർഡും നടത്തിയ വിവിധങ്ങളായ പരിശോധനകളിൽ കണ്ടെത്തിയ കാര്യങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്രമാതീതമായ താമസം ഉൾപ്പെടെ അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബസ് സ്റ്റാന്റ് ഉടമക്ക് നഗരസഭ നോട്ടിസ് നൽകിയിട്ടുണ്ട്.
അതിന്റെ പുരോഗതിയെക്കുറിച്ച് നഗരസഭയും ആരോഗ്യ വകുപ്പും തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.
ചെമ്മാട് ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കേസ്സുകൾ അല്ലാതെ മറ്റെവിടെയും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ കണ്ടെത്തിയ കേസുകളും ചെമ്മാട്ടെ കടകളിൽ നിന്നൊ ബസ് സ്റ്റാന്ഡിലെ കടകളിൽ നിന്നോ അന്ന പാനീയങ്ങൾ കഴിച്ചത് കൊണ്ട് ഉണ്ടായതല്ലെന്നും അത് അവരുടെത്തന്നെ കിണറുകളിൽ മലിന ജലം കലർന്നത് മൂലമാണെന്ന് തെളിയിക്കപ്പെട്ടിട്ടും
ചെമ്മാടുള്ള കച്ചവടക്കാർ മലിന ജലം ഉപയോഗിച്ച് കൊണ്ടാണ് ഭക്ഷണ പാനീയങ്ങൾ ഉണ്ടാക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവുമാണ്.
ഈ സംഭവത്തിന് ശേഷം ചെമ്മാടുമായി ബന്ധപ്പെട്ട് ഒരു പുതിയകേസ്സും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അതെ സമയം നഗരസഭക്ക് പുറത്ത് നിന്നുള്ള ചില പ്രദേശങ്ങളിൽ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയവർ ഉണ്ട്.
നിലവിൽ അവിടെ അഡ്മിറ്റുള്ള മഞ്ഞപ്പിത്ത ബാധിതരായ രണ്ട് രോഗികളിൽ ഒന്ന് ഒരു അന്യ സംസ്ഥാന തൊഴിലാളിയും മറ്റൊന്ന് നന്നമ്പ്ര പഞ്ചായത്തിലെ ഒരു വ്യക്തിയുമാണ്.
ഒരു ക്രൈസിസ് ഉണ്ടാകുമ്പോൾ അതിന് ഏക മനസ്സോടെയുള്ള പരിഹാരം കാണുന്നതിന് പകരം ഇതിനെ വ്യക്തിപരമായോ രാഷ്ട്രീയപരമായോ കാണാതെ ഇതിന്റെ പേരിൽ നടത്തുന്ന അനാവശ്യ പ്രചാരണങ്ങളിൽ നിന്നും ജനങ്ങൾ വിട്ട് നിൽക്കണമെന്നും അടുത്ത ദിവസം ദേശീയ മനുഷ്യാവകാശ സംഘടനയുടെ പേരിൽ ചിലർ നടത്തുമെന്ന് പ്രഖ്യാപിച്ച സമരം പോലും അനാവശ്യവും വസ്തുതകൾ മനസ്സിലാക്കാതെയും ജനങ്ങളെ തെറ്റിദ്ധരിരിപ്പിക്കുന്നതാണെന്നും ആരോഗ്യ ചെയർമാൻ പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks