തിരുവനന്തപുരം- മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥിന് ജാമ്യം. വഞ്ചിയൂർ കോടതിയാണ് ഉത്തരവിട്ടത്.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ സറണ്ടർ ചെയ്യണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മൂന്നു ദിവസം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം, അയ്യായിരം രൂപ കെട്ടിവെക്കണം തുടങ്ങിയവയാണ് ഉപാധികൾ.
ഇന്ന് രാവിലെയാണ് ശബരീനാഥിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കുമെന്നും പോലീസിന് മൊബൈൽ ഫോൺ കൈമാറാമെന്നും ശബരീനാഥിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ശബരീനാഥാണ് എന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റ് നിയമപരമല്ലെന്ന് ശബരീനാഥ് വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വൻ സുരക്ഷ ക്രമീകരണങ്ങളാണ് വഞ്ചിയൂർ കോടതി പരിസരത്ത് പോലീസ് ഏർപ്പെടുത്തിയത്. രാവിലെ ശബരീനാഥിനെ അറസ്റ്റ് ചെയ്ത സമയത്ത് വൻ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.
Post a Comment
Thanks