യാത്രകള്‍ എല്ലാം ഒഴിവാക്കണം; പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി സൗദി; പ്രവാസികള്‍ക്കും വഴി അടഞ്ഞു; ഒമൈക്രോണ്‍ ഭീതി അതിശക്തമാകുന്നു




കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഒമൈക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി സൗദി അറേബ്യ.ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെല്‍ത് അതോറിറ്റി അറിയിച്ചു. രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാര്‍ അവരുടെ പ്രതിരോധ കുത്തിവയ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേയ്ക്ക് സാമൂഹിക സമ്ബര്‍ക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും അസ്വസ്ഥകള്‍ കണ്ടാല്‍ ഉടന്‍ കോവിഡ് പരിശോധനക്ക് തയാറാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട് .


ശ്വസന സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണം. വിദേശത്ത് നിന്നെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും കൈകള്‍ സ്ഥിരമായി കഴുകുകയും വേണം. ആരെയും ഹസ്തദാനം ചെയ്യരുത്. എല്ലാവരും രണ്ട് ഡോസ് വാക്‌സീന്‍ എടുക്കണമെന്നും ബൂസ്റ്റര്‍ ഡോസിന് ശ്രമിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വകഭേദത്തിന്റെ ആവിര്‍ഭാവവും ലോകത്തിന്റെ പല രാജ്യങ്ങളിലും അതിന്റെ വ്യാപനം ത്വരിതപ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ചില സാമൂഹിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഈ രാജ്യങ്ങളെ ഇത് പ്രേരിപ്പിച്ചു തുടങ്ങിയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

പല ലോക രാജ്യങ്ങളിലും കൊവിഡ് കേസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ വകഭേദം വ്യാപിക്കുകയും ചെയ്യുകയാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ശനിയാഴ്‍ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ വരവും ലോകത്തിന്റെ പല രാജ്യങ്ങളിലും വ്യാപനം ത്വരിതപ്പെടുത്തിയിരിക്കുന്നെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ചില സാമൂഹിക പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാനും ഈ രാജ്യങ്ങളെ ഇത് പ്രേരിപ്പിച്ചു തുടങ്ങിയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.



കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് പ്രവേശിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം സൗദി റിയാല്‍ ആണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ സൗദി എത്തുന്നത്.

കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ വഴിയോ അല്ലാതെയോ സൗദിയിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എയര്‍ലൈന്‍ കമ്ബനികളും വാഹന ഉടമകളും ബാധ്യസ്ഥരാണ്. അവരുടെ കൈയ്യില്‍ വ്യക്തമായ കണക്കുകള്‍ ഉണ്ടായിരിക്കണം. രാജ്യാന്തര യാത്രക്കാര്‍ പകരുന്ന രോഗങ്ങള്‍ ഉള്ള സമയത്ത് അത് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ പാലിക്കണമെന്നതാണ് നിയമം. നിയമം ലംഘിക്കുന്നവരേയും അതിന് കൂട്ട് നിന്നവരും ശിക്ഷയില്‍ ഉള്‍പ്പെടും.

ലോക രാജ്യങ്ങളില്‍ ഭീതി പടര്‍ത്തി ഒമൈക്രോണ്‍ വ്യാപനം ശക്തമാകുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്. ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ ഡേറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Post a Comment

Thanks

Previous Post Next Post