കടലുണ്ടി | അന്ന് നല്ലൊരു മഴ പെയ്തുതോർന്നിരുന്നു. ചെന്നൈ മെയിൽ കടലുണ്ടി തൊട്ടു. തീവണ്ടി കടലുണ്ടിപ്പാലം കടന്നതോടെ പാലം ഒന്നു വിറച്ചു. മുന്നിൽപ്പോയ ബോഗികൾ ഒന്നുപിന്നോട്ടുവലിഞ്ഞു. പിന്നെക്കാണുന്നത് പിൻഭാഗത്തെ ബോഗികൾ പുഴയിലേക്ക് മറിയുന്നതാണ്. വലിയൊരു ശബ്ദത്തോടെ ഗർഡറുകളോടൊപ്പം തീവണ്ടിയുടെ ബോഗികൾ പുഴയിലേക്ക്. ആയിരങ്ങളുടെ ആർത്തനാദങ്ങൾ കാറ്റുവിഴുങ്ങി. അധികം വൈകാതെ കടലുണ്ടിപ്പുഴയ്ക്ക് ചോരയുടെ നിറമായി. 52 പേരുടെ ജീവനാണ് ചിന്നിയും ചിതറിയും കടലുണ്ടിപ്പുഴയിലൊഴുകിനടന്നത്. മുന്നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കിന്റെ ആഘാതവുമായി കുറച്ചുകാലംകൂടി ജീവിച്ചശേഷം ചിലർ മരണത്തിന് കീഴടങ്ങി.
പെരുമണിനുശേഷം സംസ്ഥാനംകണ്ട ഏറ്റവുംവലിയ തീവണ്ടിദുരന്തത്തിന് തിങ്കളാഴ്ച കാൽനൂറ്റാണ്ട് തികയുന്നു. ഇപ്പോഴും ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലാണ് അന്ന് അപകടത്തിൽപ്പെട്ടത്. കടലുണ്ടിപ്പാലം കടന്ന ഉടനെ ഗർഡറുകൾ തകർന്ന് മുന്നിലെ 12 ബോഗികൾക്ക് ശേഷമുള്ള ആറു ബോഗികൾ പുഴയിലേക്കു വീഴുകയായിരുന്നു. അതിൽ രണ്ടെണ്ണം മണൽത്തിട്ടയിൽ തങ്ങിനിന്നു. വേലിയിറക്കം കാരണം പുഴയിൽ വെള്ളം നന്നായി കുറഞ്ഞതാണ് മരണനിരക്ക് കുറച്ചത്.
അപകടം നടന്നയുടനെ നാട്ടുകാരും മണൽത്തൊഴിലാളികളും മീൻപിടിത്തക്കാരുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ബേപ്പൂരിൽനിന്ന് ഖലാസികളുമെത്തി. അതൊരു കഠിനപ്രയത്‌നമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ ശക്തമായ മഴപെയ്തു. നാട്ടുകാർ തളർന്നില്ല, കമ്പിപ്പാരയും മറ്റുമുപയോഗിച്ച് അഴികൾ അടിച്ചുപൊട്ടിച്ചു. പിന്നെ ഗ്യാസ്‌കട്ടറുകൾ ഉപയോഗിച്ച് മുറിച്ചു. ബോഗികൾക്കുള്ളിൽനിന്ന് രക്ഷകരെത്തേടി കരച്ചിലും കൈകളുമുയരുന്നുണ്ടായിരുന്നു. പരമാവധി പേരെ രക്ഷിക്കാനായി. രക്ഷപ്പെട്ടവർ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നിട്ടും ആദ്യദിവസംതന്നെ 43 പേർ മരിച്ചു. പലരും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയിരുന്നു. തിരൂരങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കോഴിക്കോട്ടെയും ആശുപത്രികൾ നിറഞ്ഞു. മോർച്ചറികളിൽ സ്ഥലമില്ലാതായി. ആരോഗ്യപ്രവർത്തകർ പരക്കംപാഞ്ഞു. റോഡുകൾ ആംബുലൻസുകളെക്കൊണ്ടും ജനത്തെക്കൊണ്ടും നിബിഡമായി. ഉറ്റവരെ തിരിച്ചറിയാനെത്തിയ ബന്ധുക്കളുടെ അലമുറകൾ ആശുപത്രിവരാന്തകളിലുയർന്നു.
അടുത്തദിവസവും കടലുണ്ടിപ്പുഴയിൽ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ആരുടേതെന്നറിയാത്ത ശരീരഭാഗങ്ങൾ അങ്ങിങ്ങായി പുഴയിൽ പൊങ്ങി. അവ പലയിടങ്ങളിലായി ഒഴുകിനടന്നു.
മരണസംഖ്യ ഉയർന്നു. വീഴ്ചയിലുണ്ടായ പരിക്കിലും ആഘാതത്തിലും ബോധംപോയാണ് പലരും വെള്ളം കുടിച്ചുമരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കാണാതായ ചിലരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.അപകടത്തിന്റെ കാരണം അന്വേഷിച്ച കമ്മിഷൻ ചില നിഗമനങ്ങൾ നടത്തി കൃതാർത്ഥരായി. കാലം കഴിഞ്ഞതോടെ കടലുണ്ടിദുരന്തം ഒരു കഥപോലെ വിസ്മൃതമായി.
പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സി. ഗോപാലകൃഷ്ണനായിരുന്നു അന്ന് ലോക്കോ പൈലറ്റ്. തീവണ്ടിക്ക് 50 കിലോമീറ്റർ വേഗമാണുണ്ടായിരുന്നത്. പാലംകടക്കുമ്പോൾ പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പെട്ടെന്ന് പിന്നിലേക്ക് വലിച്ചിൽ അനുഭവപ്പെട്ടു. വാക്വം മീറ്ററിൽ നോക്കിയപ്പോൾ 20 സെന്റീമീറ്ററോളം വാക്വം കുറയുന്നതായി കണ്ടു. അപ്പോഴാണ് വണ്ടി ബ്രേക്കിട്ടത്. ഗാർഡിനെ വാക്കിടോക്കിയിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോൾ ദൂരെ പുഴയിൽനിന്ന് പുക ഉയരുന്നതുപോലെ കണ്ടു. ഉടനെ അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ അങ്ങോട്ടുപറഞ്ഞയക്കുകയായിരുന്നു.
എന്തോ ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ഒച്ച കേട്ടാണ് വീട്ടിൽനിന്നു പുറത്തേക്കോടിയത്. കടലുണ്ടി പാലത്തിന്റെ ഭാഗത്തുനിന്നാണ്. വീട്ടിൽനിന്ന് രണ്ടു കിലോമീറ്ററോളം ദൂരമുണ്ടെങ്കിലും ഇടയ്ക്ക് പുഴയായതിനാൽ, തടസ്സമില്ലാതെ ശബ്ദമെത്തും. പഴയ ഇരുമ്പുപാലത്തിലൂടെ ചരക്കുവണ്ടികൾ പോകുന്നതിന്റെ കടകടസ്വരം പല രാത്രികളിലും ഉറക്കം ഞെട്ടിച്ചിട്ടുണ്ട്.
മൊബൈൽ ഫോണൊക്കെ ആയി വരുന്നേയുള്ളൂവെങ്കിലും മിനിറ്റുകൾക്കുള്ളിൽ ആരൊക്കെയോ കൈമാറി വിവരമെത്തി. കടലുണ്ടി പാലത്തിൽനിന്ന് തീവണ്ടി പുഴയിൽവീണു. മദ്രാസ് മെയിലാണെന്നു തോന്നുന്നു. അന്ന് കോഴിക്കോട് ഡെസ്‌ക്കിൽ രാത്രി ഷിഫ്റ്റിലാണ് ജോലി. ഓഫീസിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ന്യൂസ് എഡിറ്ററെ വിളിച്ച് വിവരം പറഞ്ഞു. നേരേ അങ്ങോട്ടുവിട്ടോ. ഓഫീസിലേക്കു വരേണ്ട. എൻ.പി.ആറിന്റെ (എൻ.പി. രാജേന്ദ്രൻ) മറുപടി വന്നു.
വീട്ടിൽനിന്ന് കടലുണ്ടി റെയിൽപ്പാലത്തിലേക്ക് ഒരു നടവഴിയുണ്ട്. കോട്ടക്കടവ് പാലം വരുന്നതുവരെ പലരും വണ്ടികയറാൻ കടലുണ്ടിയിലേക്ക് പോയിരുന്നത് അതുവഴിയാണ്. ബാലാതിരുത്തിയിലെ പൈപ്പുപാലം വന്നിട്ടില്ല. ബൈക്ക് എടുത്ത് ഇത്തിരി വളഞ്ഞുപോയാൽ പാലത്തിന് കുറച്ചു അടുത്തെത്താം. അതാണ് എളുപ്പമെന്ന് തെറ്റിദ്ധരിച്ചു.
റോഡിലേക്കിറങ്ങിയപ്പോഴേക്ക് അന്തരീക്ഷം മാറിയിരുന്നു. കവലകളിൽ ആളുകൾനിന്ന് ഗതാഗതം നിയന്ത്രിക്കുന്നു. ഒഴിഞ്ഞുവരുന്ന ജീപ്പുകൾ തടഞ്ഞുനിർത്തി അപകട സ്ഥലത്തേക്ക് പറഞ്ഞയയ്ക്കുന്നു. ജീപ്പുകളായായിരുന്നു, അന്നത്തെ പ്രധാന വാഹനം.
കടലുണ്ടിയിലെ വലിയ പാലത്തിന്റെ തെക്കേ അറ്റത്തെ ഗർഡറുകൾ തകർന്നിരിക്കുന്നു. ചെന്നൈ മെയിലിന്റെ മൂന്നു കോച്ചുകൾ അതിൽനിന്നു താഴേക്ക് തൂങ്ങിക്കിടക്കുന്നു. മറ്റു രണ്ടു കോച്ചുകൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. തകർന്ന കോച്ചുകളിൽനിന്നു പുറത്തെത്തിച്ചവരെ എടുത്തും താങ്ങിയും റോഡിലേക്കു കൊണ്ടുപോകുന്നു. കിട്ടുന്ന വാഹനങ്ങളിൽക്കയറ്റി ആശുപത്രിയിലേക്കു വിടുന്നു. മരിച്ചെന്ന് ഉറപ്പിച്ചതുകൊണ്ടാവാം, ചില ശരീരങ്ങൾ വഴിയരികിൽ തുണികൊണ്ട് മൂടിയിട്ടിട്ടുണ്ട്. വലിയ പരിക്കില്ലാത്തവർ വണ്ടിവരാൻ കാത്തുനിൽക്കുകയാണ്.
പോലീസും അഗ്‌നിരക്ഷാസേനയുമൊന്നും എത്തിയില്ല, അപകടം നടന്നതിന്റെ അടുത്തനിമിഷംതന്നെ കുതിച്ചെത്തിയ നാട്ടുകാർ ദുരന്തനിവാരണസേനയായി മാറിയിരിക്കുന്നു. കരയിൽ മാത്രമല്ല, പുഴയിലുംനിറയെ ആളുകൾ. കടലുണ്ടിപ്പുഴയിലെ മണൽത്തൊഴിലാളികൾക്കും ചാലിയത്തെ മത്സ്യത്തൊഴിലാളികൾക്കുമാണ് നേതൃത്വം. കുറേപേർ തോണികളിൽ. മുങ്ങൽ വിദഗ്ധർ വെള്ളത്തിൽ. കോച്ചുകൾക്കുള്ളിലും താഴെയുമായി കുടുങ്ങിക്കിടക്കുന്നവരെ ഒഴികെ ഏതാണ്ടെല്ലാവരെയും, ജീവനോടെയും അല്ലാതെയും കരയ്‌ക്കെത്തിച്ചുകഴിഞ്ഞു.
അടുത്ത പള്ളിയിലെ മൈക്ക് സെറ്റിൽനിന്ന് അറിയിപ്പുകളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുന്നു. എവിടെ അപകടമുണ്ടായാലും ആദ്യമെത്തുന്ന നാട്ടുകാരുടെ മുൻകൈയിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടക്കുക. പക്ഷേ, കടലുണ്ടിയിലെ രക്ഷാപ്രവർത്തനവും ഏകോപനവും അതിശയിപ്പിക്കുന്നതായിരുന്നു. രാജ്യമെങ്ങും അതു പ്രശംസിക്കപ്പെട്ടു.
അപകടസ്ഥലത്ത് ചെന്ന് പാലത്തിനു താഴെയിറങ്ങി പുഴയോരത്ത് ചെന്നപ്പോൾ, വെള്ളത്തിൽ മുക്കാലും മുങ്ങിയ കോച്ചിന്റെ ജനലഴികളിൽക്കൂടി ഒരുകൈ ഉയർന്നുനിൽക്കുന്നു. ചളുങ്ങിയ തീവണ്ടിമുറിയിലെവിടെയോ ശരീരം കുടുങ്ങിയതുകൊണ്ട് രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാൻ കഴിയാതെപോയ ഒരു മനുഷ്യൻ. പുറത്തുകടക്കാൻ, ഒരുകൈ സഹായം തേടിയതാവാം. മരണം ഉറപ്പായപ്പോൾ യാത്ര പറഞ്ഞതാവാം. പിറ്റേന്ന് ഗ്യാസ്‌കട്ടർ കൊണ്ടുവന്ന് ജനലഴികൾ മുറിച്ചുമാറ്റുംവരെ ആരുടേതെന്ന് അറിയാത്ത ആ കൈ മാത്രം വേലിയേറ്റത്തിലും വേലിയിറക്കത്തിലും ജലോപരിതലത്തിൽ ഉയർന്നുനിന്നു. പുതിയ കടലുണ്ടിപ്പാലത്തിന്റെ നടപ്പാതയിലൂടെ പോകുമ്പോൾ ഇപ്പോഴും ആ കൈ മനസ്സിലേക്കോടിയെത്തും.
إرسال تعليق
Thanks