പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ പരാതി


കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്.


കുഞ്ഞിന്റെ വലത് കൈയ്യിലെ എല്ല് ആണ് പൊട്ടിയത്. പ്രസവശേഷം ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അമല പറയുന്നു.


മണിക്കൂറുകള്‍ കാത്തുനിന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍മാര്‍ ആരുംതന്നെ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ കയ്യില്‍ എല്ല് സ്ഥാനം തെറ്റിയതായും ആരോപണം ഉണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പൊലീസ് എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.

Post a Comment

Thanks

Previous Post Next Post