കെഎസ്ആർടിയിലെ സൗജന്യയാത്ര; മലപ്പുറത്തിന് കാര്യമായി ഗുണം ചെയ്യില്ല; ഭൂരിഭാഗവും സ്വകാര്യ ബസുകൾ


യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി മലപ്പുറം ജില്ലയ്ക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന് കണക്കുകൾ. ജില്ലയിലെ പൊതു ഗതാഗത രംഗത്ത് കെഎസ്ആർടിസി സർവീസുകളുടെ കുറവാണ് മലപ്പുറത്തെ സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാക്കുന്നത്. ജില്ലയിലോടുന്ന ആകെ ബസുകളിൽ വെറും 9.4% മാത്രമാണ് കെഎസ്ആർടിസി വിഹിതം. ബാക്കി 90 ശതമാനത്തിലധികം സർവീസുകളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.



നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 സീറ്റും നൽകി ഉജ്ജ്വല വിജയം സമ്മാനിച്ച മലപ്പുറത്തിനാണ് പദ്ധതിയുടെ ആനുകൂല്യം ഏറ്റവും കുറവ് ലഭിക്കുകയെന്നത് ശ്രദ്ധേയമാണ്. യുഡിഎഫിന് 14 സീറ്റുകൾ നൽകിയ എറണാകുളം ജില്ലയുടെ അവസ്ഥയും സമാനമാണ്; ഇവിടെ 24.7% മാത്രമാണ് കെഎസ്ആർടിസിയുടെ സാന്നിധ്യം.


തെക്കൻ ജില്ലകൾക്ക് വൻ നേട്ടം

കേരളത്തിലെ 7 ജില്ലകളിൽ മാത്രമാണ് കെഎസ്ആർടിസിക്ക് ശക്തമായ സാന്നിധ്യമുള്ളത്. തിരുവനന്തപുരം (60.50%), കൊല്ലം (49.00%), ആലപ്പുഴ (48.90%), വയനാട് (40.10%) തുടങ്ങിയ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ വലിയ ഗുണം ലഭിക്കുമ്പോൾ മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ ഇത് പ്രതിഫലിക്കില്ല. തൃശൂർ (15.4%), പാലക്കാട് (14.6%), കോഴിക്കോട് (14%), കണ്ണൂർ (16.1%) എന്നിങ്ങനെയാണ് മറ്റ് വടക്കൻ ജില്ലകളിലെ കെഎസ്ആർടിസി വിഹിതം.

Post a Comment

Thanks

أحدث أقدم