തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസ് ഉപരോധിച്ച് മുസ്ലിം യൂത്ത്‌ലീഗ്: രണ്ട് ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസിന്റെ ഉറപ്പ്,


തിരൂരങ്ങാടി: സബ് ആര്‍.ടി.ഓഫീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസ് ഉപരോധിച്ചു. തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ നിന്നും നിരന്തരം ഉയരുന്ന ക്രമക്കേടുകളും വ്യാജ ലൈസന്‍സ് നിര്‍മ്മാണവും പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത്‌ലീഗിന്റെ പ്രതിഷേധം. ഇന്നലെ ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ ഉപരോധം ഒന്നര മണി വരെ നീണ്ടു. സബ് ആര്‍.ടി ഓഫീസിന്റെ വാതിലിന് മുന്നില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. 

2019-ല്‍ മരണപ്പെട്ട വേങ്ങര കണ്ണമംഗലം സ്വദേശി തന്റെ വാഹനത്തിന്റെ ആര്‍.സി മാറ്റുന്നതിനായി 2021-ല്‍ തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ നേരിട്ടെത്തി ഫയലില്‍ ഒപ്പുവെച്ചെന്നും ഒരു ടെസ്റ്റുമില്ലാതെ 50-ലേറെ ലൈസന്‍സുകള്‍ ഇഷ്ടക്കാര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയെന്നും ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴി കൈക്കൂലി സ്വീകരിച്ചെന്നുമെല്ലാം കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

അതോടപ്പം ജനവരി 20-ന് തിരൂരങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതിലും സമരക്കാര്‍ പ്രതിഷേധമറിയിച്ചു. സമരം  മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷനായി. 

ശേഷം ജോയിന്റ് ആര്‍.ടി.ഓ സുഗതനുമായും തിരൂരങ്ങാടി എസ്.ഐ ശിയാസുമായും നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം വിജിലന്‍സ് കേസെടുത്തില്ലെങ്കില്‍ തിരൂരങ്ങാടി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കുമെന്ന ഉറപ്പിന്മേലും കുറ്റകാരാനായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന ഉറപ്പിന്മേലും സമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ഭാരവാഹികളായ ബാപ്പുട്ടി ചെമ്മാട്, പി.കെ സല്‍മാന്‍, കെ.കെ റഹീം, സലാഹുദ്ധീന്‍ തേറാമ്പില്‍, വി.വി യഹ് യ, എ.വി ഷഫീഖ്, ജുബൈര്‍ തേറാമ്പില്‍, കള്ളിയന്‍ കുഞ്ഞ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Thanks

أحدث أقدم