മുംബൈ പൊലീസാണ്, വെർച്വൽ അറസ്റ്റിലാണ്’; വിഡിയോ കോളിൽ കണ്ടത് യഥാർഥ പൊലീസിനെ, തട്ടിപ്പു പൊളിച്ച് സൈബർസെൽ


തിരുവനന്തപുരം |  എന്‍ഐഎയും മുംബൈ പൊലീസും ചമഞ്ഞ് വയോധികനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തു പണം തട്ടാനുള്ള നീക്കം അതിസമര്‍ഥമായി പൊളിച്ച് സൈബര്‍ പൊലീസ്. വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പു സംബന്ധിച്ച് നിരവധി വാര്‍ത്തകളും മുന്നറിയിപ്പുകളും പുറത്തുവരുന്നതിനിടയിലാണ് തട്ടിപ്പു സംഘം ശ്രീവരാഹം സ്വദേശിയായ വയോധികനെ കുടുക്കാന്‍ ശ്രമിച്ചത്. ബാങ്ക് മാനേജരുടെയും സൈബര്‍ പൊലീസിന്റെയും സമയോചിത ഇടപെടല്‍ മൂലം തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നത്. ഭീഷണിയില്‍ പേടിച്ചു പോയെന്നും അതുകൊണ്ടാണ് പണം കൈമാറാന്‍ തയാറായതെന്നും വയോധികന്‍ പറഞ്ഞു. 


തട്ടിപ്പ് സംഘത്തിന്റെ ആവശ്യപ്രകാരം 10 ലക്ഷം രൂപ കൈമാറാന്‍ ബാങ്കിലെത്തിയ ഇടപാടുകാരന്റെ പെരുമാറ്റത്തില്‍ മാനേജര്‍ക്കു സംശയം തോന്നിയതോടെയാണ് തട്ടിപ്പു പുറത്തുവന്നത്. എന്തിനാണു പണം പിന്‍വലിക്കുന്നതെന്നു ചോദിച്ചപ്പോള്‍ വീടിന്റെ അറ്റകുറ്റപ്പണിക്കാണെന്നാണ് ഇദ്ദേഹം മറുപടി പറഞ്ഞത്. സംശയം തോന്നിയ മാനേജര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സൈബര്‍ പൊലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് വെര്‍ച്വല്‍ അറസ്റ്റിലാണെന്നു കണ്ടെത്തിയത്. ദിവസങ്ങളോളം വെര്‍ച്വല്‍ അറസ്റ്റില്‍ കഴിഞ്ഞ അദ്ദേഹം, മാനസികപിരിമുറുക്കം മൂലം ജീവനൊടുക്കാന്‍ വരെ ചിന്തിച്ച ശേഷമാണ് പണം കൈമാറാനുറച്ച് ബാങ്കിലെത്തിയത്. സൈബര്‍ പൊലീസ് അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കുമ്പോള്‍, വാട്‌സാപ് വിഡിയോ കോളില്‍ അങ്ങേത്തലയ്ക്കല്‍ തട്ടിപ്പ് സംഘമുണ്ടായിരുന്നു. പൊലീസാണെന്ന് അറിയിച്ചതോടെ ഇവര്‍ കോള്‍ കട്ട് ചെയ്ത് മുങ്ങി.


ശ്രീവരാഹം സ്വദേശിയായ 74 വയസ്സുള്ളയാളെ ഡിസംബര്‍ 17നാണു മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് സംഘം ആദ്യം ബന്ധപ്പെട്ടത്. അനധികൃത പണം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ അതു കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതിനായി അക്കൗണ്ട് നമ്പറും നല്‍കി. അനധികൃത പണമെത്തിയതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ വ്യാജ കത്തും ഇവര്‍ കാട്ടി. തന്റെ ആധാര്‍ നമ്പര്‍ സംഘം പറഞ്ഞതോടെ, അദ്ദേഹം പരിഭ്രാന്തനായി. വിവരം പുറത്തുപറഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും 10 ലക്ഷം രൂപ കൈമാറാനും സംഘം ആവശ്യപ്പെട്ടു. പണം നിയമാനുസൃതം സമ്പാദിച്ചതാണോയെന്ന് റിസര്‍വ് ബാങ്കിനു പരിശോധിക്കാനാണെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിലും സംഘം ഭീഷണി തുടര്‍ന്നു. 29നു എന്‍ഐഎ എഡിജിപിയെന്ന പേരില്‍ വിളിച്ച സംഘം വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള സുപ്രീം കോടതിയുടെ വാറന്റ് ലഭിച്ചുവെന്നും എത്രയും പെട്ടെന്ന് പണം നല്‍കണമെന്നും അറിയിച്ചു.


ഇതോടെ പരിഭ്രാന്തനായ അദ്ദേഹം 30നു രാവിലെ ഫോര്‍ട്ടിലുള്ള സ്വകാര്യ ബാങ്കിലെത്തി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു. സംശയം തോന്നിയ മാനേജര്‍ ബാങ്കില്‍ തിരക്കാണെന്നും പിറ്റേന്നു വന്നാല്‍ പണം പിന്‍വലിക്കാമെന്നും അറിയിച്ചു. പിന്നാലെ സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പിറ്റേന്ന് പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ അദ്ദേഹത്തിനടുത്തെത്തി സൈബര്‍ ക്രൈമിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.റോയി കാര്യം തിരക്കിയെങ്കിലും ആദ്യം പറയാന്‍ തയാറായില്ല. തുടര്‍ന്ന് ബൈക്കില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചു ഫോണ്‍ പരിശോധിച്ചപ്പോഴാണ് അങ്ങേത്തലയ്ക്കല്‍ തട്ടിപ്പ് സംഘമാണെന്നു കണ്ടെത്തിയത്. വയോധികനൊപ്പം സൈബര്‍ പൊലീസ് ഉണ്ടെന്നു തിരിച്ചറിഞ്ഞയുടന്‍ തട്ടിപ്പു സംഘം കോള്‍ കട്ട് ചെയ്തു മുങ്ങി

Post a Comment

Thanks

Previous Post Next Post