ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവര്‍ഷത്തില്‍ കത്തിക്കയറി എല്‍പിജി വില


ന്യൂഡൽഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. എന്നാല്‍, 14 കിലോ ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വർദ്ധനവുണ്ടായിട്ടില്ല.


ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വർദ്ധനവ് ഇന്ന് പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 1580.50 രൂപയ്‌ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം. ചെന്നൈയില്‍ സിലിണ്ടറിന് 1739.50 രൂപയില്‍ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില.


അതേസമയം, കൊല്‍ക്കത്തയില്‍ 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയർന്നു. മുംബയില്‍ 1531.50 രൂപയ്‌ക്ക് ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില നേരിയ തോതില്‍ കുറച്ചിരുന്നു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും പത്ത് രൂപ കുറച്ചപ്പോള്‍ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു.


ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർദ്ധന ഭക്ഷണത്തിന്റെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്.

Post a Comment

Thanks

أحدث أقدم