കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. പിച്ചളമുണ്ട വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി പത്തോടെ പുലി കുടങ്ങിയത്.വനമേഖലയോട് ചേർന്നുള്ള കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് നവംബർ 27ന് കൂട് സ്ഥാപിച്ചത്.
ജോർജിന്റെ തോട്ടത്തിൽ കാടുവെട്ടാനെത്തിയ തൊഴിലാളികൾക്ക് നേരെ പുലി പാഞ്ഞടുത്തിരുന്നു. ഭാഗ്യം കൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.നവംബർ 16ന് ടാപ്പിങ് തൊഴിലാളി ബോസ് നെല്ലിക്കൽ റബർ തോട്ടത്തിൽ നിന്ന് വന്യമൃഗത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ജോഷു മുത്തനാട്ടിന്റെ ആടിനെ പുലി പിടികൂടിയിരുന്നു.ഇതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് വാക്കോടൻ കുണ്ടാമ്പിൽ അംബികയുടെ വീട്ടിൽ നിന്ന് വളർത്തു മൃഗത്തെ വീടിന്റെ വരാന്തയിൽ നിന്നു പുലി പിടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.
വാക്കോടൻ,ചുള്ളിപ്പറ്റ, നിരവ്,ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതി നൽകുകയും ചെയ്തിരുന്നു.ഇതോടെയാണ് വനംവുകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.പൂഞ്ചോല മാന്തോണിൽ സ്ഥാപിച്ചിരുന്ന കൂടാണ് വാക്കോടനിലേക്ക് കൊണ്ടുപോയത്.പുലി കൂട്ടിൽ അകപ്പെട്ടത് അറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.
Post a Comment
Thanks