കോഴിക്കോട് | റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന സംസ്ഥാന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ശരിവച്ച് വകുപ്പ് തലത്തിൽ പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട്. മാമിയെ 2023 ഓഗസ്റ്റ് 21ന് കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ നടക്കാവ് ലോക്കൽ പൊലീസ് സംഘത്തിലെ അന്നത്തെ ഇൻസ്പെക്ടർ പി.കെ.ജിജീഷ്, എസ്ഐ ബിനു മോഹൻ, സീനിയർ സിപിഒ എം.വി.ശ്രീകാന്ത്, കെ.കെ.ബിജു എന്നിവർക്കു വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണത്തിലും പറയുന്നു.
മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ലെന്നും അവസാനത്തെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അന്വേഷണം വേണ്ട രീതിയിൽ നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരമേഖല ഐജിക്ക് ജില്ലയിലെ ക്രമസമാധാന പാലനത്തിൽ ഉൾപ്പെടാത്ത നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കേസന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ എടുത്തുപറയുന്നത്. ‘മാൻ മിസ്സിങ്’ കേസിൽ എസ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനു മേൽനോട്ടം വഹിച്ചതിനാലാണ് ഇൻസ്പെക്ടർ പി.കെ.ജിജീഷും അന്വേഷണപരിധിയിൽ ഉൾപ്പെട്ടത്.
കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രധാന സ്ഥലങ്ങളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ അടിയന്തര ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകൾ നൽകുന്ന വിവരങ്ങളിൽ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മാമിയുടെ തിരോധാനത്തിനു പിന്നാലെ ബീച്ചിലും മാമിയുടെ ഓഫിസിലുമുള്ള ചില സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പരിശോധിച്ചത്. എന്നാൽ ഈ സിസിടിവികൾ പ്രവർത്തന ക്ഷമമായിരുന്നില്ല. 2023 ഓഗസ്റ്റ് 21 ന് വൈകിട്ട് നഗരത്തിൽനിന്നു കാണാതായ മാമി ഭാര്യയ്ക്കു മെസജ് അയച്ച മൊബൈൽ ഫോൺ 22 ന് ഉച്ചവരെ തലക്കുളത്തൂർ പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനിൽ ഉള്ളതായി വിവരം ലഭിച്ചെങ്കിലും തലക്കുളത്തൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി.
കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമിയെ അരയിടത്തുപാലത്തെ ഓഫിസില്‍നിന്നും വീട്ടിലേക്ക് ഇറങ്ങിയതിനുശേഷം കാണാതാവുകയായിരുന്നു. തുടർന്ന് 2023 ഓഗസ്റ്റ് 22ന് അർധരാത്രിയോടെ കുടുംബം നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. ഇതു കാര്യക്ഷമമല്ലെന്നും ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമുളള ആക്ഷേപം മാമിയുടെ കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു. കോഴിക്കോട് കമ്മിഷണർ മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്‌പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് അന്വേഷണം എഡിജിപി എം.ആര്‍. അജിത്കുമാര്‍ കൈമാറിയത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു.
إرسال تعليق
Thanks