പി.എം ശ്രീയില്‍ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; സി.പി.ഐയെ ഇരുട്ടിലാക്കി തീരുമാനമെടുക്കാനാവില്ല -ബിനോയ് വിശ്വം


തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സർക്കാർ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.സി.പി.ഐയെ ഇരുട്ടില്‍നിർത്തി തീരുമാനമെടുക്കാനാവില്ല. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ്. ഇത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല. ജനാധിപത്യത്തിന്റെ വഴിയല്ല. ഇക്കാര്യത്തില്‍ വി.ശിവൻകുട്ടിയുടെ വാക്കുകളെ വിശ്വാസ്യത്തിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എല്‍ഡിഎഫില്‍നിന്ന് തങ്ങളിത് പ്രതീക്ഷിച്ചതല്ലെന്നും പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 27ന് സംസ്ഥാന എക്‌സിക്യുട്ടീവ് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.


പി.എം ശ്രീയില്‍ ഒപ്പിട്ട കരാറിലെ വിശദാംശങ്ങള്‍ ആർക്കുമറിയില്ല. മാധ്യമങ്ങള്‍ പുറത്തുവിട്ട കാര്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനർക്കും ഘടകകക്ഷികള്‍ക്കും കത്തയച്ചിട്ടുണ്ട്. പി.എം ശ്രീയുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഉയർന്നപ്പോള്‍ തന്നെ അതിനെ എതിർത്തിരുന്നു. ആദ്യം വൈകാരികമായി പ്രതികരിച്ച വിദ്യാഭ്യാസമന്ത്രി പിന്നീട് ഇടതുനിലപാടിലേക്ക് എത്തി.


സി.പി.ഐയുടെ മന്ത്രിമാർക്ക് പോലും പി.എം ശ്രീ കരാറിനെ കുറിച്ചറിയില്ല. സർക്കാറിന് കാര്യം ബോധ്യപ്പെട്ടേ തീരു. ഇക്കാര്യം സി.പി.ഐ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും യു.ഡി.എഫ് ക്ഷണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും ബിനോയി പറഞ്ഞു

Post a Comment

Thanks

Previous Post Next Post