സ്വര്‍ണം പവന് 89,480 രൂപയായി; ഇന്ന് കൂടിയത് 920 രൂപ.


  കോഴിക്കോട് |  സ്വര്‍ണ വിലയില്‍ ചൊവാഴ്ചയും കുതിപ്പ് രേഖപ്പെടുത്തി. പവന്റെ വില 920 രൂപ ഉയര്‍ന്ന് 89,480 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 115 രൂപ കൂടി 11,185 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്റെ വിലയില്‍ 11,840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.


യുഎസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. യുഎസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വര്‍ണം നേട്ടമാക്കിയത്.


രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡാകട്ടെ ട്രോയ് ഔണ്‍സിന് 3,984 ഡോളര്‍ നിലവാരത്തിലാണ്.


ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, താരിഫ് അനിശ്ചിതത്വം, ദുര്‍ബലമായ ഡോളര്‍, കേന്ദ്ര ബാങ്കുകളുടെ വന്‍തോതിലുള്ള വാങ്ങല്‍ എന്നിവമൂലം ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 55 ശതമാനത്തിലധികം വര്‍ധനവുണ്ടായി. ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് കുറച്ചാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തല്‍.

Post a Comment

Thanks

أحدث أقدم