വോട്ടർപട്ടികയിലെ ക്രമക്കേട്: ചില പാർട്ടികൾ ശരിയായ സമയത്ത് പരിശോധിച്ചില്ല, തിരുത്താമായിരുന്നു- കമ്മിഷൻ


  ന്യൂഡല്‍ഹി | വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. 'വോട്ടര്‍ പട്ടികയിലെ പിശക് പാര്‍ട്ടികള്‍ ശരിയായ സമയത്ത് ഉന്നയിച്ചിരുന്നെങ്കില്‍ തിരുത്താന്‍ കഴിയുമായിരുന്നു' എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.


'ഈയിടെയായി, ചില രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും, മുന്‍കാലങ്ങളില്‍ തയ്യാറാക്കിയവ ഉള്‍പ്പെടെയുള്ള വോട്ടര്‍ പട്ടികയിലെ പിശകുകളെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഉചിതമായ സമയം, ആ ഘട്ടത്തിലെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന കാലയളവായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സ്ഥാനാര്‍ത്ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവെക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനാണ്. ഈ പ്രശ്‌നങ്ങള്‍ ശരിയായ സമയത്ത്, ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍, ബന്ധപ്പെട്ട എസ്ഡിഎം ഇആര്‍ഒ-മാര്‍ക്ക് ആ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുതന്നെ, തെറ്റുകള്‍ ശരിയാണെങ്കില്‍ അവ തിരുത്താന്‍ കഴിയുമായിരുന്നു' കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.


തിരഞ്ഞെടുപ്പ് കമ്മിഷന്‍ നാളെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദീകരണം കമ്മിഷന്‍ പ്രസ്താവനയായി ഇറക്കിയിരിക്കുന്നത്.


2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയും ആക്ഷേപം ഉന്നയിച്ചിരുന്നത്.


കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിന്റെ ഡിജിറ്റലായും അല്ലാതെയുമുള്ള പകര്‍പ്പുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവെക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.


കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിന് വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മാസത്തെ സമയം അനുവദിക്കാറുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.


ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും വോട്ടര്‍ പട്ടികകള്‍ സമയബന്ധിതമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പിഴവുകളൊന്നും ചൂണ്ടിക്കാണിച്ചില്ലെന്നും കമ്മിഷന്‍ പരാമര്‍ശിച്ചു.


രാഷ്ട്രീയ പാര്‍ട്ടികളും ഏതൊരു വോട്ടറും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാഗതം ചെയ്യുന്നു. പിഴവുകള്‍ തിരുത്താനും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനും ഇത് എസ്ഡിഎം/ഇആര്‍ഒമാരെ സഹായിക്കും. ഇത് തന്നെയാണ് എക്കാലവും ലക്ഷ്യമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.


Post a Comment

Thanks

أحدث أقدم