തെരുവ് നായകളെ പിടികൂടി കുത്തിവയ്പിന് ശേഷം തിരികെ വിടാം: സുപ്രീം കോടതി ഉത്തരവ് ഭേദഗതി ചെയ്തു.


ന്യൂഡല്‍ഹി:  തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറില്‍ പാർപ്പിക്കാൻ നിർദേശിച്ച വിവാദപരമായ ആഗസ്റ്റ് എട്ടിലെ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച ഭേദഗതി ചെയ്തു.


പിടികൂടുന്ന തെരുവ് നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നല്‍കിയ ശേഷം അവയെ അതേ സ്ഥലത്തേക്ക് തിരികെ വിടണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എന്നാല്‍, റാബിസ് രോഗം ബാധിച്ചതോ അല്ലെങ്കില്‍ അക്രമാസക്തമായ സ്വഭാവം കാണിക്കുന്നതോ ആയ നായകളെ മാത്രം പ്രത്യേക ഷെല്‍ട്ടറുകളില്‍ പാർപ്പിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.


'തെരുവ് നായ്ക്കളെ തുറന്നുവിടുന്നതിനുള്ള നിരോധനം നിർത്തലാക്കും. അവയെ വിരമരുന്ന് നല്‍കി, പ്രതിരോധ കുത്തിവയ്പ്പ് നടത്തി അതേ സ്ഥലത്തേക്ക് തിരിച്ചയക്കണം', സുപ്രീം കോടതി നിർദേശിച്ചു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ആഗസ്റ്റ് എട്ടിലെ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തിയത്. ഡല്‍ഹി-എൻസിആർ മേഖലയിലെ എല്ലാ തെരുവ് നായകളെയും എട്ട് ആഴ്ചക്കകം പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നായിരുന്നു പഴയ ഉത്തരവ്.


ജസ്റ്റിസ് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഈ ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിയത്. 

Post a Comment

Thanks

Previous Post Next Post