പഞ്ചായത്ത് പരിധിയിൽ വിവിധ കാരണങ്ങളാൽ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടാത്തതും നികുതി പരിധിയിൽ വരാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്താൻ സംവിധാനവുമായി തദ്ദേശ ഭരണവകുപ്പ്. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബാങ്കിൽഉൾപ്പെടുത്തും.
ഇതിനായി കെ സ്‌മാർട്ടിൽ പ്രോപ്പർട്ടി ടാക്‌സ് മൊഡ്യൂളിൽ 'കറക്‌ഷൻ' എന്ന സംവിധാനം ഉൾപ്പെടുത്തും. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് കെട്ടിടം കണ്ടെത്തി ക്രമപ്പെടുത്താനുള്ള ചുമതല.മുനിസിപ്പാലിറ്റിയിലും കോർപറേഷനിയിലും കെ സ്മാർട്ട് വഴി ഇത്തരം 1.43 ലക്ഷം കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നു.
കെ സ്മാർട്ട് വന്നതോടെ കെട്ടിടങ്ങളുടെ ഡാറ്റ കൃത്യമാക്കിയതുവഴി നഗരസഭകൾക്ക് കെട്ടിട നികുതിയിനത്തിൽ അധികമായി ലഭിച്ചത് 393.92 കോടി രൂപയാണ്. വിട്ടുപോയ കെട്ടിടങ്ങൾകൂടി കണ്ടെത്തുന്നതോടെ പഞ്ചായത്തുകളുടെ നികുതിവരുമാനം വർധിക്കും. കെ സ്‌മാർട്ടിൽ കെട്ടിട നമ്പർ അനുവദിക്കുന്നത് ഓൺലൈനായാണ്. നമ്പർ ലഭിക്കുമ്പോൾത്തന്നെ കെട്ടിട വിവരങ്ങൾ ബിൽഡിങ് ഡാറ്റ ബേസിൽ ചേർക്കുന്നതിനാൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ രേഖകളിലുൾപ്പെടാത്ത സാഹചര്യം ഉണ്ടാകില്ല.
നിലവിൽനമ്പർനൽകിയിട്ടുള്ള കെട്ടിടങ്ങളിൽ അനുവാദമില്ലാത്ത നിർമാണം കണ്ടെത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അവയെ അനധികൃത കെട്ടിടങ്ങളിൽ ഉൾപ്പെടുത്താം. പിന്നീട് കെട്ടിടം അംഗീകൃതമാക്കും വരെ മൂന്നിരട്ടി നികുതി ഈടാക്കും. കെട്ടിടങ്ങളിൽ കൂടുതൽ കൂട്ടിച്ചേർക്കൽ നടത്തിയാൽ നികുതി പുനർനിർണയിക്കണം.
ആറുമാസമായി കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കിൽ തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകി നികുതിയിളവ് നേടാം.
ഉടമസ്ഥാവകാശം മാറ്റുക, വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുക തുടങ്ങിയവയും കെ സ്മാർട്ട് വഴി ഓൺലൈനായി നടത്താം.
إرسال تعليق
Thanks