ആറുവരിപ്പാത നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ കൂരിയാട് ദേശീയ പാതയുടെ സര്‍വ്വീസ് റോഡ് അടിയന്തിരമായി തുറക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടര്‍ക്കും തിരൂരങ്ങാടി തഹസീല്‍ദാര്‍ക്കും യൂത്ത്‌ലീഗ് പരാതി നല്‍കി. ജില്ലാ കലക്ടര്‍ക്ക് ഇ മെയില്‍ മുഖേനയും തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന് നേരിട്ടുമാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖിന്റെ നേതൃത്വത്തിലെത്തി പരാതി നല്‍കിയത്.
ദേശീയ പാത കൂരിയാട് തകര്‍ന്നു വീണതോടെ ഇവിടത്തെ സര്‍വ്വീസ് റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ റോഡുകളിലൂടെ വാഹനങ്ങള്‍ തിരിച്ചു വിട്ടു. ഇത് ചേളാരി, മമ്പുറം പാലം, ചെമ്മാട്, തിരൂരങ്ങാടി, കക്കാട്, ചന്തപ്പടി, പനമ്പുഴ പാലം, കൊളപ്പുറം, കൂരിയാട് പനമ്പുഴ റോഡ് എന്നിവിടങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ട്രാഫികില്‍ കുറച്ച് പൊലീസിനെ നിയമിച്ചെങ്കിലും ഗതാഗതക്കുരുക്കിന് കുറവ് വന്നിട്ടില്ല. ദേശീയ പാതയിലൂടെ പോകുന്ന വലിയ ഭാരമേറിയ വാഹനങ്ങള്‍ പോലും ചെറിയ റോഡിലൂടെ പോകുന്നത് കാരണം ഈ റോഡുകളും തകര്‍ന്ന അവസ്ഥയാണ്. മണിക്കൂറുകളോളം നിരത്തില്‍ കാത്തുകിടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇടപെടണമെന്ന് തഹസീല്‍ദാറുമായി നടത്തിയ ചര്‍ച്ചയില്‍ യൂത്ത്‌ലീഗ് ഭാരവഹികള്‍ ആവശ്യപ്പെട്ടു.
നാളെ മമ്പുറം നോര്‍ച്ച കൂടി ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് ഏറും. ഈ സാഹചര്യത്തില്‍ അടിയന്തിരമായി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡ് തുറക്കണമെന്നാണ് യൂത്ത്‌ലീഗ് പരാതിയില്‍ പറയുന്നത്. വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസത്തില്‍ തന്നെ റോഡ് തുറക്കുമെന്നും തഹസീല്‍ദാര്‍ ചര്‍ച്ചയില്‍ യൂത്ത്‌ലീഗ് ഭാരവാഹികളെ അറിയിച്ചു. കെ.കെ റഹീം, ബാപ്പുട്ടി ചെമ്മാട്, അലി കുന്നത്തേരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
റോഡ് അടിയന്തിരമായി തുറന്നില്ലെങ്കില്‍ കെ.എന്‍.ആര്‍.സി കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks