"അഹമ്മദാബാദ് വിമാന ദുരന്തം; അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പറഞ്ഞ ഞെട്ടിക്കുന്ന വാക്കുകൾ പുറത്ത്"


ന്യൂഡൽഹി: നിരവധിയാളുകളുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തം മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ അപകടത്തിനു മുമ്പുള്ള പൈലറ്റിന്റെ ഞെട്ടിക്കുന്ന വാക്കുകൾ പുറത്ത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിലെ ഒരാളൊഴികെ മുഴുവൻ യാത്രക്കാരും, വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ 30ലധികം പേരും കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റിന്റെ ‘മേയ് ഡേ കാൾ” എത്തിയതിനൊപ്പം പൈലറ്റ് ചില കാര്യങ്ങളും കൂടി പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.


‘മേയ് ഡേ കോൾ’ മാത്രമല്ല വിമാനം ഉയർത്താനാവശ്യമായ തള്ളൽ ലഭിക്കുന്നില്ലെന്നും തങ്ങൾ താഴേക്ക് വീഴുകയാണെന്നും ഇതിനൊപ്പം പെെലറ്റ് പറഞ്ഞിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ അതിന് ശേഷം കുറച്ചു നേരം നിശബ്ദതയായിരുന്നു. പിന്നാലെ വിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തിന് മുകളിൽ വീണു. ക്യാപ്‌ടൻ സുമിത് സബർവാളാണ് എയർട്രാഫിക് കൺട്രോൾ സെന്ററിന് വിമാനം പതിക്കുന്നതായി വിവരം നൽകിയത്.


ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. 650 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകടത്തിന് ശേഷം വിമാനത്താവളത്തിലെ റൺവേ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5.00 മണി വരെ അടച്ചു. പ്രോട്ടോക്കോളുകളുകൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Post a Comment

Thanks

Previous Post Next Post