എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ താക്കീത്; മൂന്ന് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതിലാണ് നടപടി

 


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ താക്കീത്. മൂന്ന് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതിലാണ് നടപടി. അടിയന്തര സുരക്ഷാ ഉപകരണങ്ങള്‍ പരിശോധിക്കാതെ മൂന്ന് എയര്‍ ബസ് ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനായിരുന്നു താക്കീത്. അഹമ്മദാബാദ് അപകടത്തിന് ദിവസങ്ങള്‍ മുമ്പാണ് എയര്‍ ഇന്ത്യയെ ഡിജിസിഎ താക്കീത് ചെയ്തത്. 

സുരക്ഷാ പരിശോധന മൂന്നുമാസം വരെ താമസിച്ചെന്ന് കണ്ടെത്തിയിരുന്നതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.   പരിശോധന നടത്താന്‍ ഒരു മാസത്തിലേറെ കാലതാമസമുണ്ടായിട്ടും A320 എന്ന എയര്‍ബസ് ജെറ്റ് വിമാനം ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തിയതായി കണ്ടെത്തി. ആഭ്യന്തര റൂട്ടുകളില്‍ ഉപയോഗിക്കുന്ന എയര്‍ബസ് A319 വിമാനത്തിന്റെ പരിശോധനകള്‍ മൂന്ന് മാസം വൈകിയതായും കണ്ടെത്തല്‍. മൂന്നാമത്തെ വിമാനത്തിന്റെ പരിശോധനകള്‍ രണ്ടുദിവസം വൈകിയതായി കണ്ടെത്തി.   കാലഹരണപ്പെട്ടതോ സ്ഥിരീകരിക്കാത്തതോ ആയ അടിയന്തര ഉപകരണങ്ങള്‍ കൊണ്ടാണ് വിമാനം പ്രവര്‍ത്തിപ്പിച്ചതെന്നാണ് ഇത്തരം കേസുകള്‍ സൂചിപ്പിക്കുന്നതെന്ന് ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സുരക്ഷ ലംഘനമാണെന്നും പോരായ്മകള്‍ കൃത്യസമയത്ത് പരിഹരിക്കുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ഡിജിസിഎ വ്യക്തമാക്കി.

  അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ നിരീക്ഷണം ശക്തമാക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചു.   തകര്‍ന്ന ബോയിങ് 787-8 വിമാനം നല്ല രീതിയില്‍ പരിപാലിച്ചിരുന്നുവെന്നും 2023 ജൂണില്‍ പ്രധാന പരിശോധനകള്‍ക്ക് വിധേയമായിരുന്നുവെന്നും അടുത്ത പരിശോധന ഡിസംബറില്‍ ഷെഡ്യൂള്‍ ചെയ്തതാണെന്നും എയര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസറ്റിഗേഷന്‍ ബ്യൂറോയിലെ മള്‍ട്ടി ഡിസിപ്ലിനറി സംഘം അഹമ്മദാബാദ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അറ്റകുറ്റപണികളും പ്രവര്‍ത്തന കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ന് നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി.  

Post a Comment

Thanks

Previous Post Next Post