കടലുണ്ടി: കാറ്റിനൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ ഭിത്തി കവിഞ്ഞ് ജനവാസമേഖലയിൽ എത്തിയതോടെ കടലുണ്ടി തീരത്ത് ജനം ഭീതിയിലായി. രൂക്ഷമായ കടലാക്രമണത്തിനൊപ്പം പെരുമഴയും കൂടിയായതോടെ തീരവാസികൾ വലഞ്ഞു. ബൈത്താനി, കപ്പലങ്ങാടി, വാക്കടവ് മേഖലയിലാണ് കടലേറ്റം രൂക്ഷം. കഴിഞ്ഞ ദിവസത്തേതിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു ഇന്നലെ കടൽ. വൻ മുഴക്കത്തോടെ വലിയ ഉയരത്തിൽ ഇരച്ചെത്തിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി.
ബൈത്താനിയിൽ തീരത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ഇവിടെ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്ന കടൽ ഭിത്തിയുടെ അടിയിലൂടെ വെള്ളം വ്യാപിച്ചത് ആശങ്ക സൃഷ്ടിച്ചു. രാവിലെ 11നു തുടങ്ങിയ കടലാക്രമണം വൈകിട്ടു 6 വരെ തുടർന്നു. ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും തീരവാസികൾ ആശങ്കാകുലരായി.
വീടുകൾക്കു ചുറ്റും വെള്ളം കെട്ടിക്കിടന്നതിനാൽ അവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കരിങ്കൽ ഭിത്തിക്ക് മുകളിലൂടെ കടൽ ആർത്തലച്ച് വരുന്നതു കണ്ടു തീരവാസികൾ അമ്പരന്നു. ശക്തമായ രീതിയിൽ വെള്ളം തള്ളിക്കയറി കപ്പലങ്ങാടി–ബൈത്താനി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ റോഡിൽ ഏറെ ദൂരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ശക്തമായ കടലാക്രമണത്തിൽ ഭദ്രകാളി ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തെ വടക്കേ മുക്കാടി തീരത്ത് കരയിടിച്ചിൽ. തിരയടിച്ചു 50 മീറ്ററോളം ഭാഗത്തെ മണൽ തിട്ട കടൽ കവർന്നു. കടൽഭിത്തിക്കു സമീപത്തെ കര ഭാഗമാണ് ഇടിഞ്ഞു തീരുന്നത്. കടലേറ്റം തുടർന്നാൽ കൂടുതൽ തീരം ഇടിയുമെന്ന ആശങ്ക ഉയർന്നു. തിരമാല നിയന്ത്രിക്കാൻ നേരത്തെ നിർമിച്ച പുലിമുട്ടുകൾ കാലക്രമേണ താഴ്ന്നു നശിച്ചതിനാൽ വടക്കേ മുക്കാടിയിൽ തിരയടി ശക്തമാണ്.
ജനവാസ കേന്ദ്രം സുരക്ഷിതമാക്കുന്നതിനു വടക്കേ മുക്കാടി മുതൽ പൂണാർവളപ്പ് വരെ നാലു ചെറിയ പുലിമുട്ടുകൾ സ്ഥാപിച്ചിരുന്നു. 40 വർഷം മുൻപ് നിർമിച്ച പുലിമുട്ടുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയാണു ഇവ ഫലപ്രദമല്ലാതായത്. നിലവിലെ ചെറുപുലിമുട്ടുകൾ നീളം കൂട്ടി ബലപ്പെടുത്തിയില്ലെങ്കിൽ കടൽ ഭിത്തിയോടു ചേർന്ന കര പൂർണമായും കടലെടുക്കുമെന്നാണ് ഭീതി...
إرسال تعليق
Thanks