മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റുമോർട്ടം പുനരാംഭിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ: പ്രഭുദാസ് ആണ് ആക്സിഡൻറ് റസ്ക്യൂ റിപോർട്ടർക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളി ഗഫൂറിന്റെ മൃതദേഹം രാത്രി പോസ്റ്റ്‌മോർട്ടം നടത്തിയാണ് വിട്ടു നൽകിയത്.
സാധാരണഗതിയിൽ വൈകിയെത്തുന്ന മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് പിറ്റേദിവസം പോസ്റ്റ്മോർട്ടം ചെയ്തു നൽകാനാണ് ഇവിടെ പതിവ്. ഇത് ബന്ധുക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്. ഉച്ചയോടെ മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം നടപടികൾക്ക് ശേഷം നാലര മണിക്ക് പോസ്റ്റ്മോർട്ടം ആരംഭിച്ചു ഏഴര മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എട്ടുമണിക്ക് ഉള്ളിൽ വിട്ടു നൽകി.
സംസ്ഥാനത്ത് മഞ്ചേരി മെഡിക്കൽ കോളേജിലാണ് ആദ്യമായി രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചത്. എന്നാൽ മതിയായ അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാത്തതിനാൽ കോടതി ഉത്തരവ് തുടർന്ന് രണ്ടുമാസമായി നിർത്തിവയ്ക്കുകയായിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്ത് വന്നു. ഹൈക്കോടതി അനുകൂല നിലപാടെടുത്തതോടെ കഴിഞ്ഞ ദിവസമാണ് രാത്രികാല പോസ്റ്റ്മോർട്ടം പുനരാരംഭിക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾ പൂർത്തിയായത്.
കൊലപാതകം, പീഡനത്തെത്തുടർന്നുള്ള മരണം, വിഷബാധയേറ്റ് മരിച്ചവർ, സംശയാസ്പദമായ സാഹചര്യത്തിൽ കിട്ടുന്ന മൃതദേഹം എന്നിവ ഒഴികെയുള്ള മൃതദേഹങ്ങളാണ് രാത്രികാല പോസ്റ്റ്മോർട്ടത്തിൽ പരിഗണിക്കുക. വലിയ ദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളും ഉണ്ടായാൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം ചെയ്യാൻ സജ്ജമാണെന്ന് ഡോക്ടർ ഹിതേഷ് ശങ്കർ അറിയിച്ചു. ഇതുവരെ 50 ഓളം മൃതദേഹങ്ങൾ രാത്രി പോസ്റ്റ്മോർട്ടം ചെയ്തു. വകുപ്പ് മേധാവി ഉൾപ്പെടെ ആറ് ഡോക്ടർമാർ നിലവിൽ ഫോറൻസിക് വിഭാഗത്തിലുണ്ട്.കൂടുതൽ ഡോക്ടർമാർ, അറ്റൻഡർ, ടെക്നീഷ്യൻസ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകിയതായും ഡോക്ടർ ഹിതേഷ് ശങ്കർ ഔദ്യോഗികമായി പറഞ്ഞു
Post a Comment
Thanks