പാട്ടത്തിനെടുത്ത വഖഫ് ഭൂമി സ്വന്തമാക്കാന്‍ വിചിത്രവാദവുമായി ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റ്


പാട്ടത്തിനെടുത്ത തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയുടെ ഭൂമി കൈക്കലാക്കാൻ സർ സയ്യിദ് കോളജ് മാനേജ്മെന്റ് ശ്രമം.  മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റായ കണ്ണൂർ ജില്ലാ മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ ആണ് കോളേജ് ഭരിക്കുന്നത്. ലീഗ് നേതാക്കളുടെ വഴിവിട്ട നീക്കത്തിനെതിരേ ലീഗ് പ്രവർത്തകർ തന്നെ നിയമപോരാട്ടവുമായി രംഗത്തെത്തിയിട്ടുണ്.


54 വർഷമായി ലീസ് നൽകുന്ന 25 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമുന്നയിച്ചാണ് ജില്ലാ മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ(സി.ഡി.എം.ഇ.എ) ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിനായി സർ സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള വഖഫ് ഭൂമി നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന വിചിത്ര അവകാശവാദമാണ് ട്രസ്റ്റ് ഉന്നയിച്ചിട്ടുള്ളത്.


വഖ്ഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ ന്യൂനപക്ഷ വേട്ടയ്ക്ക് നിലമൊരുക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന വാദമാണ് സർ സയ്യിദ് കോളേജ് മാനേജ്മെന്റിന്റേത് എന്നാണ് ആക്ഷേപം.


മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമൂദ് സെക്രട്ടറിയും പ്രാദേശിക നേതാവ് അഡ്വ. പി മഹമൂദ് പ്രസിഡൻറുമായ സിഡിഎംഇഎ ആണ് തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ 25 ഏക്കർ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നത്.


കോളേജ് ആരംഭിക്കാൻ ഭൂമി പാട്ടത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് 1966ലാണ് സർ സയ്യിദ് കോളേജ് മാനേജ്മെന്റായ സിഡിഎംഇഎ തളിപ്പറമ്പ് ജമാഅത്ത് പള്ളി കമ്മിറ്റിയെ സമീപിച്ചത്. അന്നത്തെ പള്ളി മുതവല്ലി കെ വി സൈനുദ്ദീൻ ഹാജി പള്ളിയുടെ ഭൂമി ലീസിന് നൽകാൻ അനുവദിക്കണമെന്നാശ്യപ്പെട്ട് വഖഫ് ബോർഡിന് അപേക്ഷ നൽകി.


വഖഫ് ബോർഡ് 1966 സപ്‌തംബർ 17ന് പള്ളിയുടെ പേരിൽതന്നെ ഭൂനികുതി അടയ്ക്കണമെന്ന നിബന്ധനയിൽ ഏക്കറിന് അഞ്ചു രൂപ ലീസ് തുക നിശ്ചയിച്ച് 99 വർഷത്തേക്ക് സിഡിഎംഇഎക്ക് ഭൂമി പാട്ടത്തിന് കൈമാറാൻ അനുവദിച്ചു. 1967 ഫെബ്രുവരി 22നാണ് അന്നത്തെ രജിസ്ട്രാർ പി രാധാകൃഷ്ണൻമേനോൻ മുമ്പാകെ 44.5 രൂപ ഫീസടച്ച് മുതവല്ലി കെ വി സൈനുദ്ദീൻ ഹാജി ഒന്നാം നമ്പറുകാരനായും

സിഡിഎംഇഎ സ്ഥാപക പ്രസിഡന്റ് അഡ്വ. വി ഖാലിദ് രണ്ടാം നമ്പറുകാരനായും ലീസ് ആധാരം എഴുതിയത്.


ഇതുപ്രകാരമാണ് സർ സയ്യിദ് കോളേജ് നിർമിക്കാൻ ഭൂമി ലഭിച്ചത്. കഴിഞ്ഞ 54 വർഷം കോളേജ് മാനേജ്മെന്റ്റ് വാടക നൽകിയതിനും പള്ളിക്കമ്മിറ്റിയുടെ കൈയിൽ തെളിവുകളുണ്ട്. 2007 ജനുവരി മുതൽ 3000 രൂപയും 2016 ഒക്ടോബർ മുതൽ മൂന്നു ലക്ഷം രൂപയും ആക്കി ലീസ് തുക വർധിപ്പിച്ചതിനും നൽകിയതിനും രേഖകളുണ്ട്.


ഏറ്റവുമൊടുവിൽ, 2022 ജൂലൈ ആറിന് സിഡിഎംഇഎ മൂന്ന് ലക്ഷം രൂപ നൽകിയതിന്റെ രസീത് അനുവദിക്കാൻ ആവശ്യപ്പെട്ട് സെക്രട്ടറി ഒപ്പിട്ട് സീൽ വച്ച് നൽകിയ കത്തിൽ ലീസ് തുക എന്നുതന്നെയാണ് രേഖപ്പെടുത്തിയതും.


എന്നാൽ, പിന്നീട് ലീസ് തുക നൽകാതെ കോളേജ് അധികൃതർ ഭൂമിയിൽ അവകാശവാദമുന്നയിക്കുകയായിരുന്നു. നിയമവിദഗ്ധനും പിന്നീട് ഹൈക്കോടതി ജസ്റ്റിസുമായിരുന്ന സ്ഥാപക പ്രസിഡന്റ് വി ഖാലിദുൾപ്പെടെ എഴുതിയ പാട്ടക്കരാറാണ് നിലവിലെ മനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയിൽ 12095/ 2025 ഡബ്ല്യുപി (സി) ഹർജിയിലൂടെ തള്ളിപ്പറയുന്നത്.


കഴിഞ്ഞമാസം 20ന് ആണ് ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയത്. ലീസാധാരപ്രകാരം സർസയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള ഭൂമിയുടെ ഉടമാവകാശം നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന അന്യായവാദമാണ് ഹൈക്കോടതിയിൽ സിഡിഎംഇഎ ഉന്നയിച്ചത്.


ഇതിനെതിരേ മഹല്ല് നിവാസികളും മുസ്ലിം മതസംഘടനകളും ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതി ചെയർമാൻ സി അബ്‌ദുൽ കരീം ആവശ്യപ്പെട്ടു. സിഡിഎംഇ ഇടപെടലുകൾക്കെതിരേ നിയമപോരാട്ടം നടത്തുന്ന മുസ്ലിം ലീഗ് പ്രവർത്തകർക്ക് നിയമസഹായം നൽകുന്ന അഡ്വ. എസ് മമ്മുവും ഇതിൻ്റെ വിപൽ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.


25 ഏക്കർ ഭൂമി സ്വന്തമാക്കാൻ അന്യായവാദമുന്നയിച്ച സി.ഡി.എം.ഇ.എ നേതൃത്വം രണ്ടേക്കർ ഭൂമി വ്യാജ വാദമുന്നയിച്ചു സ്വന്തമാക്കിയതായും ആരോപണം. സർ സയ്യിദ് കോളജിന്റെ ഹോസ്റ്റൽ നിർമാണത്തിനായാണ് 1973ൽ കോളജ് മാനേജ്മെന്റ് പള്ളിക്കമ്മിറ്റിയിൽ നിന്ന് രണ്ടേക്കർ ഭൂമി പാട്ടത്തിനെടുത്തത്.


പാട്ടഭൂമിയാണെങ്കിലും കോളജ് മാനേജ്മെന്റ് പള്ളിക്കമ്മിറ്റിക്ക് നിലവാടകയൊന്നും നൽകിയിരുന്നില്ല. ഈ ലീസാധാരത്തിന് സംസ്ഥാന വഖ്ഫ് ബോർഡിൻ്റെ അനുമതിയും വാങ്ങിയിരുന്നില്ല. വഖ്ഫ് ബോർഡ് സി.ഇ.ഒ യെ ഇക്കാര്യം തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് അഷ്റഫ് മുട്ട, സി.പി നൗഫൽ എന്നിവർ രേഖാമൂലം അറിയിച്ചിരുന്നു.


വിഷയത്തിൽ വഖ്ഫ് ബോർഡ് വിശദീകരണം തേടിയപ്പോൾ രണ്ടേക്കർ ഭൂമി പള്ളിയിൽനിന്ന് പാട്ടത്തിനെടുത്തെങ്കിലും നരിക്കോട് ഈറ്റിശ്ശേരി ഇല്ലത്തിന്റെ അവകാശികൾ തർക്കമുന്നയിച്ചെന്നാണ് സി.ഡി.എം.ഇ.എ ഭാരവാഹികൾ മറുപടി നൽകിയത്.


ഇല്ലം അധികാരികളുമായി സംസാരിച്ചതിനെ തുടർന്ന് അവരിൽനിന്ന് വാക്കാൽ ഏറ്റുവാങ്ങി കൈവശം വച്ചുവരികയാണന്നും കോളജ് മാനേജ്മെന്റ് വാദിച്ചു.

വിവാദഭൂമി വഖഫ് രജിസ്റ്ററിൽ ഇല്ലെന്നും അതുകൊണ്ട് തന്നെ വഖഫ് സ്വത്തല്ലെന്ന വിചിത്രവാദവും സി.ഡി.എം.ഇ.എ വഖഫ് ബോർഡ് സിഇഒയെ ബോധിപ്പിച്ചു.


അങ്ങിനെയെങ്കിൽ ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടാണ് വഖഫ് ബോർഡ് സിഇഒ ഈ വിഷയം തീർപ്പാക്കിയത്.


ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന രണ്ടേക്കർ ഭൂമിയും പള്ളിക്കമ്മിറ്റിയുടെ ഉടമസ്ഥതയിലാണെന്ന ട്രൈബൂണൽ വിധിക്കു ശേഷവും കോളജ് സ്ഥിതി ചെയ്യുന്ന 25 ഏക്കർ ഭൂമി ഇല്ലത്തിന്റേതാണെന്ന ബാലിശവാദമാണ് കോളജ് മാനേജ്മെന്റ് ഇപ്പോഴും ഉന്നയിക്കുന്നത്.

Post a Comment

Thanks

Previous Post Next Post