തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും അറസ്റ്റിലായി.


തിരൂരങ്ങാടി: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ ​ഹണിട്രാപ്പിൽ പെടുത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അൻസിനയുടെ ഭർത്താവും അറസ്റ്റിൽ. വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബിനെയാണ് (27) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജാണ് ശുഹൈബിനെ അറസ്റ്റ് ചെയ്തത്.ശുഹൈബിന്റെ ഭാര്യ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.


ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ് പ്രതികളിലൊരാളായ അൻസീന സാമൂഹ്യ മാധ്യമത്തിലൂടെ യുവാവിനെ പരിചയപ്പെടുന്നത്. യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ്, സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർ ചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മർദിച്ചു.മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അൻസീന യുവാവിനെ വിളിച്ച് അക്രമി സംഘം ആവശ്യപ്പെടുന്നത് നൽകണമെന്നും ഇല്ലെങ്കിൽ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു.


സുഹൃത്തുക്കൾ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിൾപേ വഴി തട്ടിപ്പ് സംഘത്തിന് നൽകി. അരീക്കോട്ടെ മൊബൈൽ കടയിൽനിന്ന് യുവാവിന്റെ പേരിൽ ഇഎംഐ വഴി രണ്ട് മൊബൈൽ ഫോണുകളെടുക്കാനും പ്രതികൾ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശുഹൈബ് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ കഴിയുകയായിരുന്നു. ഇതിനിടെ കോഴിക്കോട്ടെത്തി മറ്റൊരു തട്ടിപ്പും നടത്തി.


Post a Comment

Thanks

Previous Post Next Post