പരപ്പനങ്ങാടി : കുറഞ്ഞ പലിശനിരക്കിൽ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി പണം കൈപറ്റി കബളിപ്പിച്ചെന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വള്ളിക്കുന്ന് നോർത്ത് കീഴയിൽ ശ്രീവള്ളി വീട്ടിൽ സൗപർണിക (37) യെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ സഞ്ജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
2024 ഏപ്രിൽ മാസം ചിറമംഗലം സ്വദേശി രാജേഷും മറ്റുരണ്ടുപേരും നൽകിയ പരാതിയിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
10 ലക്ഷം രൂപ ലോൺ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 നാല്പതിനായിരം രൂപ കൈപറ്റി കബളിപ്പിച്ചെന്നാണ് രാജേഷിന്റെ പരാതി.
ആറുശതമാനം പലിശനിരക്കിൽ പത്ത് ലക്ഷം രൂപ 72 പ്രവർത്തി ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും 18 വർഷംകൊണ്ട് അടച്ച് തീർത്താൽ മതിയെന്നുമാണ് ഇവർ നൽകുന്ന വാഗ്ദാനം. ലോണിന് അഞ്ച് ലക്ഷം രൂപക്ക് 20,000 രൂപയാണ് കമ്മീഷൻ നൽകേണ്ടത്.
പത്ത് ലക്ഷം രൂപക്ക് 37000 രൂപ നേരിട്ടും 3000 രൂപ ഗൂഗിൾ പേ വഴിയുമാണ് രാജേഷ് പണം നൽകിയത്. ഇത്തരത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി ആളുകളിൽ നിന്നും ഇവർ പണം തട്ടിയിട്ടുണ്ട്.
ശ്രീലക്ഷ്മി കോൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് സൗപർണിക ഇടപാടുകാരെ സമീപിച്ചിരുന്നത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എസ്.ഐ. മാരായ മുഹമ്മദ് റഫീഖ്, ജയദേവൻ, എ.എസ്.ഐ. റീന, എസ്.സി.പി.ഒ. അനിൽകുമാർ, സി.പി.ഒ മാരായ മഹേഷ്, സുവിത എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment
Thanks