🛑"കടൽക്ഷോഭവും നാശനഷ്ടങ്ങളും തടയാൻ അടിയന്തര നടപടി വേണം’;
ന്യൂഡൽഹി:കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും അതിൻ്റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളും തടയാനും മത്സ്യത്തൊഴിലാളികളുടെ തൊഴിലും വാസസ്ഥാനങ്ങളും സംരക്ഷിക്കാനും അടിയന്തിര നടപടി വേണമെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. അറബിക്കടൽ തീരത്ത് കടൽക്ഷോഭം വർഷംതോറും വർദ്ധിക്കുന്ന പ്രതിഭാസമാണുള്ളത്. അനന്തരഫലമായി കടൽ കരയിലേക്ക് കയറിവരികയും മീറ്ററുകളോളം തീരം കടലെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വെളിയങ്കോട്, പാലപ്പെട്ടി, അജ്മീർ നഗർ എന്നീ പ്രദേശങ്ങളിലെയും പരിസരങ്ങളിലെയും കടൽക്ഷോഭക്കെടുതികൾ ലോക്സഭയിൽ അവതരിപ്പിച്ചുകൊണ്ട് സമദാനി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവരുടെ വാസസ്ഥാനങ്ങളുടെയും സുരക്ഷക്ക് കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യം സഭയിൽ വിവരിച്ചു.
പ്രശ്നത്തിന്റെ ഗൗരവാവസ്ഥയെക്കുറിച്ച് സമുദ്രശാസ്ത്രത്തിലെയും പരിസ്ഥിതി ശാസ്ത്രത്തിലെയും കോസ്റ്റൽ എഞ്ചിനീയറിങ്ങിലെയും വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ആധികാരികവും ശാസ്ത്രീയവുമായ പഠനം നടത്താൻ ഗവൺമെൻ്റ് തയ്യാറാകണമെന്നും സമദാനി ആവശ്യപ്പെട്ടു.തീരപ്രദേശത്തെ മണ്ണിനെയും അവിടത്തെ മനുഷ്യരെയും സംരക്ഷിക്കാൻ അടിയന്തിര നടപടി വേണം. സംസ്ഥാനത്ത് ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കടൽക്ഷോഭത്താൽ കഷ്ടപ്പെടുന്ന തീരപ്രദേശവാസികൾക്ക് നഷ്ടപരിഹാരവും മറ്റു സാമ്പത്തിക സഹായങ്ങളുമടങ്ങുന്ന പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ പാലപ്പെട്ടി, അജ്മീർ നഗർ, വെളിയങ്കോട് എന്നിവിടങ്ങളിലും പരിസരങ്ങളിലും കടൽക്ഷോഭം കൊണ്ടുണ്ടായ നാശനഷ്ടങ്ങൾ അവിടത്തെ ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കി. അതോടൊപ്പം തണ്ണിത്തുറ പത്തുമുറി, അരയൻ കടപ്പുറം, സുൽത്താൻ വളവ്, വാടിക്കൽ, പള്ളിവളപ്പ്, വാക്കാട്, പടിഞ്ഞാറേക്കര, നേർക്കൂട്ടായി, മൂന്നങ്ങാടി, കോതപറമ്പ്, കാശ്മീർ ബീച്ച്, ആശാൻപടി, പറവണ്ണ, ഉണ്ണിയാൽ, എടക്കടപ്പുറം, പുതിയ കടപ്പുറം, അഞ്ചുടി, ചീരാൻ കടപ്പുറം, തൂവൽത്തീരം, ചാപ്പപ്പടി, ആലുങ്ങൽ ബീച്ച്, സദ്ദാം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തീരപ്രദേശങ്ങൾക്ക് സുരക്ഷാനടപടികൾ ആവശ്യമാണ്. കടൽക്ഷോഭം മത്സ്യബന്ധനത്തെ മാത്രമല്ല പ്രാദേശിക കച്ചവടങ്ങളെയും റോഡും പാലവുമടങ്ങുന്ന ഭൗതിക സൗകര്യങ്ങളെയുമെല്ലാം തകർക്കുകയാണ്. പുലിമുട്ട് അടക്കമുള്ള തീരസംരക്ഷക്കണ സംവിധാനങ്ങൾ വിപുലമായും അടിയന്തിരമായും ഏർപ്പെടുത്താനും നടപടി സ്വീകരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks