വേങ്ങര: വീട്ടുമുറ്റത്ത് കൂട്ടിയിട്ട മെറ്റൽ കൂനക്കുള്ളിൽ സൂക്ഷിച്ച 98 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഊരകം പൂളാപ്പീസ് കരിയാരം ദേശത്ത് നെച്ചിക്കുഴിയിൽ അപ്പുട്ടി (61) യുടെ വീട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പരപ്പനങ്ങാടി എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ ടി പ്രജോഷ് കുമാറും സംഘവുമാണ് പരിശോധന നടത്തി മദ്യം കണ്ടെടുത്തത്.
മിനി ഊട്ടി - പൂളാപ്പീസ് റോഡിലൂടെ നിരീക്ഷണം നടത്തി വരവേ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അപ്പുട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
മെറ്റൽ കൂനയ്ക്കുള്ളിൽ മൂന്ന് പോളിത്തീൻ ചാക്കുകകളിലായാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
പ്രതി അപ്പുട്ടി മുൻപും സമാന സ്വഭാവമുള്ള കേസ്സുകളിൽ പ്രതിയായിട്ടുണ്ട്.
മൂന്ന് മാസം മുൻപ് പരപ്പനങ്ങാടി റെയിഞ്ചിൽ തന്നെ കണ്ടു പിടിച്ച കേസ്സിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. ആയതിൻ്റെ അന്വേഷണം നടന്നു വരികയാണ്.
മലപ്പുറം മുണ്ടുപറമ്പിലെ ബീവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപനശാലയിൽ നിന്നും കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റിൽനിന്നുമായി വിദേശമദ്യം ശേഖരിച്ച് ഓണകാലത്ത് അമിത വില ഈടാക്കി വിൽപന നടത്താൻ സൂക്ഷിച്ചതാണ് കണ്ടെടുത്ത മദ്യമെന്ന് ടി പ്രജോഷ് കുമാർ പറഞ്ഞു.
പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി പ്രശാന്ത് സിവിൽ എക്സൈസ് ഓഫീസർ കെ ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി രോഹിണികൃഷ്ണൻ, ഒ വി
ദീപ്തി, ഡ്രൈവർ ഷൺമുഖൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Post a Comment
Thanks